'പ്രതിഛായ'യിൽ താനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ബി ഉണ്ണികൃഷ്ണനെന്ന പ്രതിഭാധനനായ സംവിധായകന്റെ സംഭാവനയായിരിക്കുമെന്ന് നടി നീതു കൃഷ്ണ. കുട്ടിക്കാലം മുതലേ സിനിമ സ്വപ്നം കണ്ടതാണെന്നും കൃത്യമായ സമയത്ത് ചില കാര്യം എല്ലാവരുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ടെന്നും നീതു കേരള കൗമുദിയോട് പറഞ്ഞു.
ഏറ്റെടുക്കുന്ന ജോലി നൂറ് ശതമാനം ആത്മാർഥതയോടെ ചെയ്യുന്നതാണ് തന്റെ രീതിയെന്നും നീതു പറഞ്ഞു. "ആങ്കറിങ് ചെയ്യുന്നതും മൂവി കാമറയ്ക്ക് മുന്നിൽ നിൽക്കുന്നതും വലിയ വ്യത്യാസമാണ്. ആങ്കർ ചെയ്യുമ്പോൾ ഞാനായി തന്നെയാണ് ഇരിക്കുന്നത്. സിനിമാ ലൊക്കേഷൻ വേറൊരു ലോകം തന്നെയാണ്. വലിയ ബഡ്ജറ്റിൽ സിനിമ.
പ്രതിഛായയിൽ ഞാനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് ബി ഉണ്ണികൃഷ്ണനെന്ന പ്രതിഭാധനനായ സംവിധായകന്റെ സംഭാവനയായിരിക്കും. ഉണ്ണി സാർ റഫ് ആൻഡ് ടഫ് ആയിരിക്കും എന്ന ഇമേജിലാണ് ഞാൻ പോകുന്നത്. എന്നാൽ ഷൂട്ട് തുടങ്ങിയ ദിവസം മുതൽ ഈ നിമിഷം വരെ കഥാപാത്രം മികച്ചതാക്കാൻ ഉപദേശം തന്ന് ഉണ്ണി സാറും നിവിൻ ചേട്ടനും ആ ടീമും കൂടെ തന്നെ ഉണ്ടായിരുന്നു.
ആർട്ടിസ്റ്റിൽ നിന്ന് എന്ത് വേണമെന്ന് ഉണ്ണി സാറിന് അറിയാം. റോസ ജയദേവൻ എന്ന കഥാപാത്രത്തിന് കൃത്യമായ ശരിയും തെറ്റുമുണ്ട്. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന ഇത്തരം സ്ത്രീ കഥാപാത്രത്തെ മുൻപ് ബി ഉണ്ണികൃഷ്ണൻ സിനിമകളിൽ കണ്ടിട്ടുണ്ട്.
ഞാനൊഴികെ ഒട്ടുമിക്കവരും സീനിയർ താരങ്ങൾ. വളരെ പേടിച്ചാണ് ലൊക്കേഷനിൽ പോയത്. എന്നാൽ വീട്ടിൽ ചെന്നു കയറുന്ന അന്തരീക്ഷമായിരുന്നു അവിടെ. ഷൂട്ട് കഴിഞ്ഞിട്ടും മടങ്ങിപ്പോകാൻ തോന്നിയതേയില്ല. സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും കാമറയുടെ മുൻപിൽ ടെൻഷനും കാര്യങ്ങളുമുണ്ടായിരുന്നു.
ബാലചന്ദ്ര മേനോൻ സാറിനും സബിത മാമിനുമൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഡയലോഗും കിട്ടി. സിനിമകളുടെ പ്രൊമോഷന് പോകുന്ന സമയത്ത് എന്നെ സ്വാധീനിച്ച വ്യക്തി ആണ് ഹരിശ്രീ അശോകൻ ചേട്ടൻ. ആദ്യ സിനിമയിൽ തന്നെ ചേട്ടനൊപ്പം അഭിനയിക്കാനും കഴിഞ്ഞു".- നീതു കൃഷ്ണ പറഞ്ഞു.
സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുൻപ് അവതാരകയായും നർത്തകിയായുമൊക്കെ നീതു കൃഷ്ണ തിളങ്ങിയിട്ടുണ്ട്. അതേസമയം നിവിൻ പോളി നായകനായെത്തിയ പ്രതിഛായയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ആദ്യ ദിനം മുതൽ ലഭിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates