ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഹോളിവുഡിലുമൊക്കെ ഒട്ടേറെ ആരാധകരുള്ള നടിയാണ് പ്രിയങ്ക ചോപ്ര. തന്റെ നിലപാടുകൾ തുറന്നു പറയാനും പ്രിയങ്ക മടി കാണിക്കാറില്ല. ഇപ്പോഴിതാ സിനിമയിൽ നേരിട്ട പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. അബുദാബിയിൽ നടന്ന ബ്രിഡ്ജ് മീഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു നടി.
"ഒരു വർഷം ഞാൻ ആറ് സിനിമകൾ ചെയ്തു, അതെല്ലാം തകർന്നു. അങ്ങനെയിരിക്കെ ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമ മറ്റൊരാളുടെ അടുത്തേക്ക് എത്തി. ആ സമയത്ത് ഞാൻ ഹോളിവുഡിലേക്ക് തിരിഞ്ഞു. ഞാൻ ഈ പറയുന്നത് തിരഞ്ഞെടുപ്പിനെക്കുറിച്ചല്ല, മറിച്ച് അതിജീവനത്തെക്കുറിച്ചാണ്".- പ്രിയങ്ക പറഞ്ഞു.
ഒരുപാട് ത്യാഗങ്ങളിലൂടെയാണ് താൻ തന്റെ കരിയർ ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. തുടക്കകാലത്തെ പരാജയങ്ങളെക്കുറിച്ചും പ്രിയങ്ക പങ്കുവച്ചു. ഫാഷൻ എന്ന സിനിമ റിലീസായതോടെ തന്റെ ജീവിതം മാറി മറിഞ്ഞെന്നും പ്രിയങ്ക പറയുന്നു.
"ആ സമയത്ത് ജോലി നിരസിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനായിരുന്നില്ല. കിട്ടിയ റോളുകളെല്ലാം ചെയ്തു. നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. നിരന്തരമായ സമ്മർദ്ദവും കരിയർ തകർച്ചയെക്കുറിച്ചുള്ള ഭയവും സിനിമാ ലോകത്തിനുള്ളിൽ പുതിയ വഴികൾ തേടാൻ പ്രേരിപ്പിച്ചു.
തിരിച്ചടികളുടെ ഈ ഘട്ടം സ്വയം പുനർനിർമ്മിക്കാനുള്ള പ്രേരണയായി. നിർമാണത്തിലേക്ക് കടക്കുകയും ഏറ്റെടുത്ത പദ്ധതികളെക്കുറിച്ച് കൂടുതൽ ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്തു", -പ്രിയങ്ക വ്യക്തമാക്കി. എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന വാരണാസിയിലാണ് പ്രിയങ്ക ഇപ്പോൾ അഭിനയിക്കുന്നത്.
ചിത്രത്തിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. മഹേഷ് ബാബു നായകനായി എത്തുന്ന സിനിമയിൽ വില്ലനെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. ചിത്രം 2027 ൽ തിയറ്ററിൽ എത്തും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates