'ഫാമിലി മാൻ' എന്ന വെബ് സീരിസിലെ ജെകെ എന്ന കഥാപാത്രമായെത്തി പ്രേക്ഷകരുടെ മനം കവർന്ന നടനാണ് ഷാരിബ് ഹാഷ്മി. കരിയറിൽ മികച്ച നേട്ടങ്ങൾ കീഴടക്കുന്നതിനിടയിൽ വ്യക്തിജീവിതത്തിൽ നേരിടേണ്ടി വന്ന അതികഠിനമായ വേദനകളെക്കുറിച്ച് മനസ് തുറക്കുകയാണ് ഷാരിബ് ഇപ്പോൾ. ഭാര്യ നസ്രീന് കാൻസർ സ്ഥിരീകരിച്ചതും തുടർ ചികിത്സകളും ജീവിതം അതിസങ്കീർണമാക്കിയെന്നും നടൻ പറയുന്നു.
ഹൗട്ടർഫ്ലൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാരിബും ഭാര്യ നസ്രീനും തങ്ങളുടെ ജീവിതം പറഞ്ഞത്. ഓറൽ കാൻസർ (വായിൽ വരുന്ന കാൻസർ) ബാധിതയാണ് നസ്രീൻ. അഞ്ച് തവണയാണ് അവർക്ക് കാൻസർ ബാധിച്ചത്. ഇപ്പോൾ ആറാമതും കാൻസറിനെ അഭിമുഖീകരിക്കുകയാണ് നസ്രീൻ.
കാൻസർ തന്നെ വരിഞ്ഞ് മുറുകിയിട്ടും മുഖത്തിന്റെ രൂപം മാറിയിട്ടും ഹാഷ്മി തന്നെ വിട്ടു പോയില്ലെന്ന് പറയുകയാണ് അവർ. 2018ലാണ് നസ്രീന് ആദ്യമായി ഓറൽ കാൻസർ സ്ഥിരീകരിക്കുന്നത്. അഞ്ച് തവണ വായിൽ ശസ്ത്രക്രിയയും നടന്നു.
"2018ൽ ഫാമിലി മാനിലേക്ക് അവസരം ലഭിച്ചപ്പോഴാണ് ബയോപ്സി റിപ്പോർട്ടിന് പോയത്. ഷാരിബ് ഫാമിലി മാൻ ടീമിനൊപ്പം ലഞ്ചിന് പോകാൻ തയ്യാറായി ഇരിക്കുമ്പോഴാണ് ഞാൻ തിരികെ എത്തിയത്. ഓറൽ കാൻസർ സ്ഥിരീകരിച്ചിരുന്നു. ഷാരിബിനോട് ലഞ്ച് കഴിഞ്ഞ് സംസാരിക്കാം എന്ന് പറഞ്ഞു.
അദ്ദേഹം പുറപ്പെട്ടു പകുതിയെത്തിയപ്പോൾ തിരികെ വീട്ടിലേക്ക് വന്ന് റിപ്പോർട്ട് ചോദിച്ചു. ഓറൽ കാൻസറാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വല്ലാതെ തകർന്ന് പോയി, പൊട്ടിക്കരഞ്ഞു. വിഷമിക്കേണ്ട, എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞാൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചത് ഇപ്പോഴും എനിക്ക് ഓർമയുണ്ട്. വായിൽ അഞ്ച് ശസ്ത്രക്രിയകളാണ് ഇതുവരെ നടത്തിയത്.
ഇതോടെ എന്റെ രൂപം തന്നെ മാറി പോയി. എന്റെ പഴയ ഫോട്ടോകൾ കാണുമ്പോൾ ഞാൻ എന്ത് സുന്ദരിയാണെന്ന് ചിന്തിക്കാറുണ്ട്. ഈ യാത്ര ഒരിക്കലും എളുപ്പമുള്ളതല്ല. പക്ഷേ നിലവിൽ എനിക്ക് എന്റെ കുടുംബത്തോടൊപ്പം ഇരിക്കാൻ പറ്റുന്നുണ്ട്. ഇതെല്ലാം സംഭവിച്ചിട്ടും ഹാഷ്മി എന്നെ വിട്ടു പോയില്ല.
വീട്ടിൽ പോയി വിശ്രമിക്കാൻ പറഞ്ഞപ്പോൾ പോലും കേട്ടില്ല. ഷൂട്ടിങ്ങ് തിരക്കിനിടയിലും ആശുപത്രിയിൽ എത്തുമായിരുന്നു. ഡിസ്ചാർജ് ആകുന്നത് വരെ ബാഗും കയ്യിൽ പിടിച്ച് എന്നെയും കാത്തിരിക്കും. എന്റെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും ഹാഷ്മി ഒപ്പമുണ്ടായിരുന്നു. അതായിരുന്നു ഏറ്റവും വലിയ ധൈര്യവും ആശ്വാസവും".- നസ്രീൻ പറഞ്ഞു.
"ഈ യാത്രയും ചികിത്സയും വളരെ ദൈർഘ്യമേറിയതാണ്. ഇത് അത്ര എളുപ്പമല്ല. ഓരോ ഒന്നര വർഷം കൂടുമ്പോഴും കാൻസർ തിരിച്ചുവരുന്നു, ഓരോ തവണയും ചികിത്സയ്ക്കായി വലിയ തുക ചെലവാകുന്നു. എല്ലാ മെഡിക്കൽ ചെലവുകളും ഒറ്റയ്ക്ക് വഹിക്കേണ്ടി വരുമ്പോൾ അത് സാമ്പത്തികമായി വലിയ പ്രത്യാഘാതം ഉണ്ടാക്കുന്നു.
ഒരു രൂപ പോലും കടം വാങ്ങാതെയാണ് ഷാരിബ് എനിക്കായി ചികിത്സ ഒരുക്കിയത്. എനിക്ക് അത് വലിയ കാര്യമാണ്".- നസ്രീൻ കൂട്ടിച്ചേർത്തു. "അഞ്ച് ശസ്ത്രക്രിയകൾക്കാണ് അവൾ വിധേയയാത്. അഞ്ച് തവണയും രോഗബാധിതയായിരുന്നു. ഇപ്പോൾ ആറാം തവണയും അത് തിരിച്ച് വന്നിരിക്കുകയാണ്. ഇത്തവണ കാൻസർ എല്ലായിടത്തും വ്യാപിച്ചിട്ടുണ്ട്.
ഇതും അവൾ തരണം ചെയ്യും. ഈ നിമിഷവും കടന്നു പോകും. ചികിത്സ നടക്കുകയാണ്. തന്റെ രോഗത്തെ നസ്രീൻ കൈകാര്യം ചെയ്യുന്ന രീതി ഞങ്ങൾക്കും ധൈര്യം തരും. പലയാവർത്തി വന്നിട്ടും അവൾ കാൻസറിനോട് സധൈര്യം തന്നെ പോരാടി. പോരാടി കൊണ്ടിരിക്കുന്നു.
ആ പോരാളിക്കൊപ്പം ഞങ്ങളും പോരാളികളായി മാറി".- ഷാരിബ് ഹാഷ്മി പറഞ്ഞു. അഭിമുഖം പുറത്തുവന്നതിന് പിന്നാലെ നസ്രീനെ ചേർത്തു പിടിക്കുന്ന ഹാഷ്മിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. ഒപ്പം നസ്രീൻ വേഗം സുഖം പ്രാപിക്കട്ടെ എന്നും നിരവധി പേർ ആശംസിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates