'ഡോൺ 3' എന്ന സിനിമയിൽ നിന്ന് നടൻ രൺവീർ സിങ് പിന്മാറിയതുമായി ബന്ധപ്പെട്ട തർക്കങ്ങൾ തുടരുന്നതിനിടയിൽ, അദ്ദേഹത്തെ പിന്തുണച്ച് പ്രമുഖ എഴുത്തുകാരി ശോഭ ഡേ. രൺവീറിനും ധുരന്ധർ സംവിധായകൻ ആദിത്യ ധറിനുമെതിരെ ഒരു വൃത്തികെട്ട ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ശോഭാ ഡേ പറഞ്ഞു.
രൺവീർ ഈ പ്രശ്നം കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ചു കൊണ്ട് വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ശോഭ ഇക്കാര്യം പറഞ്ഞത്. "ബോളിവുഡിലെ ഡൽഹി ജിംഖാനയാണ് രൺവീർ സിങ്.....ഒരേ പോലെ തന്നെ, പക്ഷേ വ്യത്യസ്തമാണ്...ട്രംപിനെപ്പോലെ പെരുമാറുന്നത് നിർത്തൂ!!! ഭീഷണിയോ വിരട്ടലോ ?. നടക്കില്ല. ഒരിക്കലും നടക്കില്ല. കളിക്കാർ ആരായാലും..."- എന്നാണ് ശോഭ ഡേ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
"രൺവീർ സിങ്ങിന്റെ രീതി ഞാൻ പിന്തുടരുകയാണ്. ഡൽഹി ജിംഖാനയുടെ കാര്യം ഞാൻ പിന്തുടരുന്നുണ്ട്. രണ്ടും തമ്മിൽ അത്ര വലിയ വ്യത്യാസമൊന്നുമില്ല...ബോളിവുഡിലെ പല കാര്യങ്ങളിലും രൺവീർ സിങ് ഡൽഹി ജിംഖാന പോലെയാണ്. എന്താണ് ഇതിലെ കാര്യം ?. ഇത് അധികാരത്തെക്കുറിച്ചാണ്. ഇത് നിയന്ത്രണത്തെക്കുറിച്ചാണ്.
ഇത് നിരോധിക്കുന്നതിനെക്കുറിച്ചാണ്. ഇത് എടുത്തു കളയുന്നതിനെക്കുറിച്ചാണ്. ഇത് ആളുകളെ അവരുടെ സ്ഥാനത്ത് നിർത്തുന്നതിനെക്കുറിച്ചാണ്. അമിത പദവി അനുഭവിക്കുന്നവരോ അല്ലെങ്കിൽ ഒരു പ്രത്യേക പദവിയുടെ നിയമസാധുതകളിലേക്ക് കടക്കാതെ, അതിന്റെ മുതലെടുപ്പ് നടത്തുന്നവരോ ആയ ആളുകളെയോ സ്ഥാപനങ്ങളെയോ പാഠങ്ങൾ പഠിപ്പിക്കുന്നതിനെക്കുറിച്ചാണ് ഇത്.
രൺവീർ സിങ് നല്ല വിവേകശാലിയും, ബുദ്ധിമാനും, നല്ലൊരു ഉപദേശകനുമാണ്. അദ്ദേഹം മൗനം പാലിക്കുന്നു. തന്റെ ആരാധകരെയും അനുയായികളെയും തനിക്കു വേണ്ടി പോരാടാൻ അനുവദിച്ചുകൊണ്ട് അദ്ദേഹം നിശബ്ദത പാലിക്കുകയാണ്. ഇത് കഥ വേറെയാണ്.
അവർ സർക്കാരിനെതിരെ രംഗത്ത്. ഇപ്പോൾ, രണ്ട് വ്യത്യസ്ത വാർത്തകൾ, പക്ഷേ ഇത് തമ്മിൽ ധാരാളം സമാനതകൾ ഉണ്ട്. ഫർഹാൻ അക്തറും (ഡോൺ 3 സംവിധായകൻ) രൺവീർ സിങ്ങും തമ്മിൽ ഇത് പരിഹരിക്കണമെങ്കിൽ, അവർക്ക് അഭിഭാഷകരെ നിയമിച്ച് കോടതിയിൽ പോകാമായിരുന്നു. പക്ഷേ അവരത് ചെയ്തിട്ടില്ല...
സംഭവിക്കുന്നത് വളരെ വൃത്തികെട്ട ഒരു കാര്യമാണ്. രൺവീറിന്റെ കാര്യത്തിൽ, അദ്ദേഹം ഒരു ഐക്കണിക് സിനിമാ താരമാണ്, അദ്ദേഹം ഒരു പ്രതിഭാസമാണ്. അദ്ദേഹത്തിന്റെ ഇത്രയും വലിയ വിജയത്തിന്, ധുരന്ധറിന്റെ നിർമാതാവിനും സംവിധായകനും ക്രെഡിറ്റ് നൽകേണ്ടതുണ്ട്.
ഇത് ഒരു താരത്തിനെതിരെ, അതായത് രൺവീർ സിങ്ങിനെതിരെ മാത്രമല്ല, ധുരന്ധറുമായി ബന്ധപ്പെട്ട എല്ലാവർക്കുമെതിരെ, പ്രത്യേകിച്ച് സംവിധായകനും നിർമാതാവിനും എതിരായ ഒരു ഗൂഢാലോചനയാണെന്ന് തോന്നുന്നു.
ബോളിവുഡിലെ നിക്ഷിപ്ത താല്പര്യക്കാർക്ക് ആദിത്യ ധർ ഇത്ര വലിയ ഭീഷണിയാണോ? അങ്ങനെയാണ് തോന്നുന്നത്. എന്നാൽ ഈ വിലപേശലിൽ, രൺവീർ സിങ് മാന്യമായ മൗനം പാലിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യവും ജനപ്രീതിയും വർധിപ്പിക്കുകയാണ് ചെയ്തത്. അപ്പോൾ ഈ റൗണ്ടിൽ ആരാണ് ജയിക്കുക?. നമുക്ക് കാത്തിരുന്ന് കാണാം".- ശോഭ ഡേ വിഡിയോയിൽ പറയുന്നു.
അതേസമയം, ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയിലുള്ള ഡൽഹി ജിംഖാന ക്ലബ്ബ് ജൂൺ അഞ്ചിനകം ഒഴിഞ്ഞു തരണമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് വൻ രാഷ്ട്രീയ വിവാദത്തിനും തർക്കങ്ങൾക്കുമാണ് വഴിവച്ചിരിക്കുന്നത്. 1913 ൽ ഡൽഹിയിലെ സഫ്ദർജംഗ് റോഡിൽ സ്ഥാപിതമായ ഈ ചരിത്ര പ്രസിദ്ധമായ ക്ലബ്ബിന്റെ ലീസ് കരാർ റദ്ദാക്കിക്കൊണ്ടാണ് രാഷ്ട്രപതിയുടെ പേരിൽ മന്ത്രാലയം ഈ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
2023 ലാണ് രൺവീറിനെ നായകനാക്കി 'ഡോൺ 3' ഫർഹാൻ അക്തർ പ്രഖ്യാപിക്കുന്നത്. 2025 ഡിസംബറിൽ രൺവീർ, ഫർഹാൻ, എക്സൽ എന്റർടെയ്ൻമെന്റിലെ റിതേഷ് സിദ്ധ്വാനി എന്നിവർ തമ്മിൽ തർക്കമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
ധുരന്ധറിന്റെ വിജയത്തിന് പിന്നാലെ രൺവീർ പെട്ടെന്ന് 'ഡോൺ 3'യിൽ നിന്ന് പിന്മാറി. രൺവീർ ചിത്രത്തിൽ നിന്ന് പിന്മാറിയതോടെ തനിക്ക് 45 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് പറഞ്ഞ് ഫർഹാൻ, ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയ്സിനെ സമീപിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates