Shukoor Vakkeel about Shamla Hamza ഇന്‍സ്റ്റഗ്രാം
Entertainment

'പണ്ഡിത വേഷത്തെ നോക്കി അവര്‍ ഉള്ളാലെ ചിരിക്കുകയാണ്, എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്!'

പണ്ഡിത വേഷത്തെ നോക്കി ഉള്ളാലെ ചിരിക്കുകയാണ്

സമകാലിക മലയാളം ഡെസ്ക്

ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് ഷംല ഹംസയാണ്. സിനിമാലോകത്ത് ഏറെക്കുറെ തുടക്കക്കാരിയായ ഷംല തന്റെ പ്രകടന മികവിലൂടെയാണ് സീനിയറാകുന്നത്. ഐഎഫ്എഫ്‌കെയിലടക്കം മികച്ച പ്രതികരണം നേടിയ ഫെമിനിച്ചി ഫാത്തിമയിലൂടെയാണ് ഷംല മികച്ച നടിയാകുന്നത്. ഷംലയുടെ വിജയം കാലത്തിന്റെ കണക്കു തീര്‍ക്കലാണെന്നാണ് നടനും അഭിഭാഷകനുമായ സി ഷുക്കൂര്‍ പറയുന്നത്.

മതത്തെ ആധുനിക സമൂഹം എങ്ങിനെയാണ് പരിഷ്‌കരിക്കുന്നതെന്ന് നിരന്തരം നിശ്ശബ്ദ്ധ പോരാട്ടത്തിലൂടെ തെളിയിക്കുകയാണ് കേരളത്തിലെ മുസ്ലിം സ്ത്രീകളെന്നാണ് അദ്ദേഹം പറയുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഷംലയെ അടയാളപ്പെടുത്തണമെന്ന് പറയുന്നത്. ആ വാക്കുകളിലേക്ക്:

എന്തു രസായിട്ടാണ് കാലം കണക്കു തീര്‍ക്കുന്നത്! ഞാന്‍ ആദ്യമായി കാണുന്ന സിനിമ ബാബുമോന്‍ ആണ് , സ്‌കൂളില്‍ ഏതോ പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ സ്‌ക്കൂള്‍ ഹാളില്‍ കാണിച്ച സിനിമ. അന്നു ഭയങ്കര പാപ ബോധത്തോടെയാണ് വീട്ടിലേക്ക് പോയതും കിടന്നു ഉറങ്ങിയതും ... വാസ്തവത്തില്‍ അന്നു ശരിക്കും ഉറക്കം വന്നിരുന്നില്ല യുപി സ്‌ക്കൂളിലെ ഒരു കുട്ടിയില്‍ ഉണ്ടാക്കിയ പാപ ബോധം അത്ര ചെറുതായിരുന്നില്ല.. ആ മഹാ പാപം ചെയ്തതിനു പല വട്ടം പടച്ചവനോട് തൗബ ചെയ്തു ഖേദിച്ചു മടങ്ങി. തമ്പുരാനെ നീ പൊറുക്കണമേ..

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി തീയേറ്ററില്‍ പോയി സിനിമ കണ്ടതു , ജംബു ലിങ്കം. ബാബു മോന്‍ ബ്ലാക്ക് ആന്റ് വൈറ്റ് ആയിരുന്നു. ജംമ്പുലിങ്കം കളറും . ഉമ്മയുടെ മൂത്ത ആങ്ങള ഷാഹുല്‍ ഹമീദ് , ഞങ്ങള്‍ ഇക്കാക്ക എന്നാണ് വിളിക്കാറ് , മൂപ്പര്‍ ഒരു പരിഷ്‌കാരിയാണ് . അതി സുന്ദരന്‍... മൂപ്പര്‍ ഒരു ചെറിയ പെരുന്നാള്‍ ദിനം ഞങ്ങളെയും കൂട്ടി മൂപ്പരുടെ മഹീന്ദ്ര ജീപ്പില്‍ ചെറുവത്തുരില്‍ നിന്നും കണ്ണൂര്‍ക്ക് വിട്ടു . അവിടെ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു. ബീച്ചില്‍ പോയി പിന്നെ ഏതോ തീയേറ്ററില്‍ വെച്ച് സിനിമയും കാണിച്ചു തന്നു. മഹാ അത്ഭുതമായിരുന്നു സിനിമ.. മൂപ്പര്‍ ആ വിവരം വീട്ടില്‍ അറിയിക്കേണ്ടെന്നു.. ചട്ടം കെട്ടി. എന്തോ ബാബുമോന്‍ കണ്ടപ്പോള്‍ ഉണ്ടായത്ര പാപ ബോധം രണ്ടാം വട്ടം ഉണ്ടായിട്ടില്ല .

പിന്നെ, വര്‍ഷം രണ്ട് കഴിഞ്ഞു പയ്യന്നൂര്‍ കോളേജില്‍ പ്രിഡിഗ്രിക്ക് ചേര്‍ന്നതിനു ശേഷമാണ് സിനിമ ഹരമായത് . 'ശോഭയും' 'സുമംഗലിയും' മാറി മാറി സിനിമ കണ്ടു . അന്നാണ് സര്‍വ്വ കലാശാല കണ്ട് ലാല്‍ ഫാന്‍ ആയത്. 1985 ല്‍ നിന്നും 2025 ലേക്ക് മുസ്ലിം സമുദായം എത്ര ദൂരം നടന്നു. സിനിമയ്ക്ക് പോകുന്നതും , കാണുന്നതും , എന്തിനു സിനിമയ്ക്കു പോകുവാന്‍ വാഹനത്തില്‍ കയറ്റുന്നതു പോലും കൊടും പാതകമായി കണ്ടിരുന്ന സമുദായം.. നിരന്തരം അതിനെ ഹറാമാക്കി.

രാ പ്രസംഗങ്ങളില്‍ , വെള്ളിയാഴ്ച ഖുത്തു ബകളില്‍ ഒക്കെ സിനിമയ്‌ക്കെതിരെ അതി ശക്തമായ പ്രചരണമായിരുന്നു നാളിതു വരെ നടന്നത്... ഇപ്പോഴും അതിനു ഒരു കുറവും വരുത്തിയിട്ടില്ല. ഇന്നലെ , ആ സമുദായത്തിലെ പുതിയ തല മുറയിലെ സ്ത്രീ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കി. സിനിമയിലെ മുസ്ലിം സമുദായത്തിനകത്തെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്.. അതീവ ദുഷ്‌കരം തന്നെയാണ്.

നിലമ്പൂര്‍ ആയിഷയും സീനത്തും ഒക്കെ വഴി വെട്ടിയവരാണ്, അവരോടൊക്കെ കടുത്ത അമര്‍ഷം നിരന്തരം രേഖപെടുത്തിയിരുന്നു. മതത്തെ ആധുനിക സമൂഹം എങ്ങിനെയാണ് പരിഷ്‌കരിക്കുന്നതെന്ന് നിരന്തരം നിശ്ശബ്ദ്ധ പോരാട്ടത്തിലൂടെ തെളിയിക്കുകയാണ് കേരളത്തിലെ മുസ്ലിം സ്ത്രീകള്‍.. പണ്ഡിത ഫത് വകള്‍ നിരന്തരം പുറപ്പെടുവിക്കുമ്പോഴും , സ്റ്റേജുകളിലും വേദികളിലും സദസ്സുകളിലും മത മുതലാളിമാര്‍ അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും മറ കെട്ടി തിരിക്കുകയും ചെയ്യുമ്പോഴും അതൊക്കെ പാടേ അവഗണിച്ചു, അവര്‍ അവരുടെ സര്‍ഗാത്മകതയില്‍ ആഘോഷിക്കുകയാണ്. പണ്ഡിത വേഷത്തെ നോക്കി ഉള്ളാലെ ചിരിക്കുകയാണ്. കാലം എന്തു ഭംഗിയിലാണ് ചരിത്രത്തെ രൂപപ്പെടുത്തുന്നത്. ഷംല അത്രമേല്‍ അടയാളപെടുത്തപ്പെടണം. അഭിനന്ദനങ്ങള്‍.

Advocate Shukkoor on significance of Shamla Hamza winning best actress for 'Feminichi Fathima' at 55th Kerala State Film Awards.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT