പിന്നണി ഗാനരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഗായികയാണ് ഗായത്രി അശോകൻ. മലയാളത്തിൽ ഒരുപാട് ഗാനങ്ങളൊന്നും പാടിയിട്ടില്ലെങ്കിലും ഗസൽ രംഗത്ത് തിളങ്ങാൻ ഗായത്രിക്കായി. നിരവധി നാഷണൽ സംഗീത വേദികളിൽ പാടാനും ഗായികയ്ക്കായി. ഇപ്പോഴിതാ മലയാളത്തിൽ താൻ അധികം ശ്രദ്ധ ചെലുത്താതിരുന്നതിന്റെ കാരണം എന്താണെന്ന് പറയുകയാണ് ഗായത്രി.
ഇവിടെ നിന്നിരുന്നെങ്കിൽ തന്റെ കരിയർ ഗാനമേളയും അമ്പലപ്പറമ്പും മാത്രമായി ഒതുങ്ങി പോകുമായിരുന്നുവെന്ന് ഗായിക പറയുന്നു. ഒരിക്കലും തന്റെ ലക്ഷ്യം അതായിരുന്നില്ലെന്നും കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ ഗായത്രി പറഞ്ഞു. "എന്ത് രീതിയിലാണ് പോപ്പുലാരിറ്റി. ഹിറ്റുകളുടെ എണ്ണം നോക്കുകയാണെങ്കിൽ ചിത്ര ചേച്ചി, സുജാത ചേച്ചി എന്നീ ലീഗ് കഴിഞ്ഞാൽ ആ ലെവലിൽ പിന്നെ ആരുമില്ല.
ആ ലെവലിൽ ആരും വരില്ലല്ലോ. ആ ലെവലിലുള്ള പാട്ടുകൾ കിട്ടിയാൽ അല്ലേ വരുള്ളൂ. ആ ലെവലിൽ ഉള്ള പാട്ടുകൾ എനിക്കും എന്റെ സമകാലികർക്കും ആർക്കും കിട്ടിയിട്ടില്ല. പിന്നെ പോപ്പുലാരിറ്റി എന്നുദ്ദേശിക്കുന്നത് സ്റ്റേജ് ഷോകളാണ്. എൻ്റെ സമകാലികരായിട്ടുള്ള ആളുകളിൽ പലരും കേരളത്തിൽ എന്നേക്കാളും പ്രശസ്തരാണ്. കാരണം എന്താണെന്നു വച്ചാൽ സ്റ്റേജ് ഷോകളുടെ എണ്ണമാണ്.
വലിയ സ്റ്റേജ് ഷോകൾ. അത്തരത്തിലുള്ള ടിപ്പിക്കൽ സ്റ്റേഡിയം ഗാനമേളകൾ ചെയ്യാൻ എനിക്ക് താല്പര്യമില്ല. അത് എന്റെ വ്യക്തിപരമായ ചോയ്സ് ആണ്. പ്രശസ്തി എന്ന് പറയുന്നത് പാട്ടുകളിലൂടെ മാത്രമല്ലല്ലോ. വേറെ ആർക്കും പിന്നണി ഗാനരംഗത്ത് ആ ഒരു ലീഗ് കിട്ടിയിട്ടില്ല. അവരെല്ലാവരും ഇപ്പോഴും സ്റ്റേജ് ഷോകൾ മാത്രമാണ് ചെയ്യുന്നത്. പിന്നണി ഗാനരംഗത്തും കൾച്ചർ ഷിഫ്റ്റ് വന്നു. ഞാൻ ഇവിടെ നിന്നാലും അത്രയും പാട്ടുകൾ മാത്രമേ എനിക്ക് കിട്ടുകയുള്ളൂ.
അതിൽ കൂടുതൽ കിട്ടാൻ പോകുന്നില്ല. 50 പിന്നണി ഗായകർക്ക് പകരം ഇപ്പോൾ 3000 പിന്നണി ഗായകരുണ്ട്. ഡിമാൻഡ് കുറവാണ് സപ്ലൈ കൂടുതലാണ്. ഞാനിപ്പോൾ ഇവിടെ നിന്നാലും നിന്നില്ലെങ്കിലും ഇത്രയും പാട്ടുകൾ തന്നെ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ഞാൻ ചെയ്തത് വളരെ സ്മാർട്ട് ആയിട്ടുള്ള ചോയ്സ് ആണ്. ഇവിടെ നിന്നിരുന്നെങ്കിൽ എന്റെ കരിയർ എന്ന് പറയുന്നത്, ഗാനമേളയും അമ്പലപ്പറമ്പും മാത്രമായി ഒതുങ്ങി നിൽക്കും.
അവിടെ പോയതു കൊണ്ട്, എനിക്ക് നാഷണൽ ലെവലിൽ ഡൽഹി, ബോംബെ, ലഖ്നൗ എന്നിവിടങ്ങളിൽ വലിയ സംഗീത പരിപാടികൾ കിട്ടുന്നുണ്ട്. ഇവിടെയായിരുന്നെങ്കിൽ ഞാനിപ്പോൾ ഒരു ഗാനമേള സിംഗർ ആയി മാറുമായിരുന്നു. അതായിരുന്നില്ല എന്റെ ലക്ഷ്യം ഒരിക്കലും.
എല്ലാ പാട്ടുകാരെയും ബഹുമാനിച്ചു കൊണ്ടാണ് ഞാൻ പറയുന്നത്. എനിക്ക് ബോംബെയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരു ഭാഗ്യമുണ്ടായി. അതുകൊണ്ട് നാഷണൽ സ്റ്റേജുകൾ കിട്ടുന്നു. അത്രയേ ഉള്ളൂ".- ഗായത്രി അശോകൻ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates