ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിമാരിലൊരാളായിരുന്നു സുഹാസിനി. കേരളത്തിലെ സൗജന്യ വിദ്യാഭ്യാസത്തെക്കുറിച്ചും സ്ത്രീ സുരക്ഷയെക്കുറിച്ചും സുഹാസിനി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. സിനിമയിലെ വലിയ താരങ്ങൾ പോലും പ്ലസ് ടു പരീക്ഷാ ഫലത്തിൽ ഏത് ജില്ലയാണ് മുന്നിലെത്തിയത് എന്നറിയാൻ കാത്തിരിക്കുന്നത് വിദ്യാഭ്യാസത്തിന് ഈ നാട് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണെന്ന് സുഹാസിനി പറഞ്ഞു.
അതോടൊപ്പം സ്ത്രീ സുരക്ഷയുടെ കാര്യത്തിലും കേരളം ഇന്ത്യയിലെ മറ്റു ഭാഗങ്ങളേക്കാൾ ബഹുദൂരം മുന്നിലാണെന്നും നടി കൂട്ടിച്ചേർത്തു. ദേശാഭിമാനി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിലായിരുന്നു സുഹാസിനി ഇക്കാര്യങ്ങൾ പറഞ്ഞത്.
"വർഷങ്ങൾക്ക് മുൻപ് ഒരു ഷൂട്ടിങ് സെറ്റിൽ മമ്മൂട്ടി, നെടുമുടി വേണു എന്നിവരോടൊപ്പം ഇരിക്കുമ്പോഴുണ്ടായ അനുഭവമാണ് ഓർമ വരുന്നത്. 'ഫലം വന്നോ, ഫലം വന്നോ' എന്ന് എല്ലാവരും ആകാംക്ഷയോടെ ചോദിച്ച് പത്രത്തിനായി കാത്തിരിക്കുന്നുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലമോ ലോട്ടറി ഫലമോ പരിശോധിക്കാനാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ എനിക്ക് തെറ്റി.
12-ാം ക്ലാസിലെ പരീക്ഷാഫലം അറിയാനാണ് അവരുടെ ആകാംക്ഷ. സിനിമയിലെ വലിയ താരങ്ങൾ പോലും ഏത് ജില്ലയാണ് മുന്നിലെത്തിയത് എന്നറിയാൻ കാത്തിരിക്കുന്നത് വിദ്യാഭ്യാസത്തിന് ഈ നാട് നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ്. മറ്റ് സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വലിയ തുക ചെലവാക്കേണ്ടി വരുമ്പോൾ കേരളത്തിൽ സർക്കാർ സംവിധാനങ്ങളിലൂടെ സൗജന്യമായി മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നുണ്ട്.
സ്ത്രീ സുരക്ഷയുടെ കാര്യത്തിലും കേരളം ഇന്ത്യയിലെ മറ്റു ഭാഗങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ്. രാജ്യത്തെ മറ്റെല്ലാ ഭാഗത്തും സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപേ കേരളത്തിൽ അതുണ്ടായിരുന്നു. ഭയപ്പെട്ടു കൊണ്ട് സ്ത്രീകൾക്ക് ജീവിക്കേണ്ടി വന്നിട്ടില്ല. ഏതൊരു ബുദ്ധിമുട്ടുകളെയും തരണം ചെയ്യാനുതകുന്ന സംവിധാനമാണ് ഇവിടെയുള്ളത്.
എന്നാൽ മറ്റ് ഭാഗങ്ങളിലെ സ്ഥിതി തീർത്തും വിഭിന്നമാണ്. ഭയപ്പെട്ടു കൊണ്ടാണ് ഓരോ നിമിഷവും സ്ത്രീകൾ തള്ളി നീക്കുന്നത്. പെൺകരുത്തിന് കാവലായി സംസ്ഥാനം തീർത്ത സുരക്ഷാ കോട്ടകൾ കേരളത്തിനു മാത്രം അവകാശപ്പെട്ടതാണ്". - സുഹാസിനി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates