മലയാളികളുടെ പ്രിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മിമിക്രിയിലൂടെ കരിയര്‍ ആരംഭിച്ച് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ നേടിയെടുത്തിട്ടുണ്ട് സുരാജ്. കോമഡിയില്‍ നിന്നും ക്യാരക്ടര്‍ റോളുകളിലേക്കും നായകനിലേക്കുമുള്ള സുരാജിന്റെ ചുവടുമാറ്റം മലയാള സിനിമയ്ക്ക് നല്‍കിയ മനോഹരമായ സിനിമകളാണ്.
എങ്ങനെ ഇത്ര വ്യത്യസ്തമായ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിക്കാനാകുന്നുവെന്ന ചോദ്യത്തിന് സുരാജ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. പുതിയ തമിഴ് ചിത്രം യൂത്തിന്റെ വിജയാഘോഷ വേദിയില്‍ സുരാജ് പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സുരാജ്.
'നിങ്ങള്‍ ഞങ്ങളെ രസിപ്പിക്കുകയാണ്. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു. ഏത് കഥാപാത്രം നല്‍കിയാലും ആ കഥാപാത്രമായി മാറും. കോമഡിയിലൂടെ തുടങ്ങി ദേശീയ അവാര്‍ഡ് വരെ എത്തി. ഇത് എങ്ങനെയാണ് സാധ്യമാകുന്നത്?'' എന്നായിരുന്നു ചോദ്യം.
''എന്ന് മൂന്ന് കുട്ടികളാണുള്ളത്. മൂന്ന് പേരും സ്‌കൂളില്‍ പഠിക്കുകയാണ്. മാസാമാസം അവര്‍ക്ക് സ്‌കൂള്‍ ഫീസ് അടയ്‌ക്കേണ്ടതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല, എല്ലാ ജോലിയും ചെയ്യും. എല്ലാ കഥാപാത്രങ്ങളും എനിക്ക് ടഫ് ആണ്. സംവിധായകന്‍ പറഞ്ഞു തരുന്നത് അത് അതേ മീറ്ററില്‍ തിരിച്ചു നല്‍കാന്‍ ശ്രമിക്കും'' എന്നായിരുന്നു സുരാജിന്റെ മറുപടി.
അതേസമയം തമിഴില്‍ തുടര്‍ച്ചയായി കയ്യടി നേടുകയാണ് സുരാജ് വെഞ്ഞാറമൂട്. യൂത്തിന്റെ വിജയത്തിന് പിന്നാലെ ധനുഷിനൊപ്പം അഭിനയിക്കുന്ന കര, ജയിലര്‍ 2, ടെസ്ല തുടങ്ങിയ ചിത്രങ്ങളും അണിയറയിലുണ്ട്.