വിജയ്‌യുടെ ജന നായകനായുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ റിലീസായി പ്രേക്ഷകരിലേക്കെത്തും. ഒരു പൊളിറ്റിക്കൽ കൊമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്.
ചിത്രത്തിന്റെ പ്രതിഫലവുമായി ബന്ധപ്പെട്ടു നിർമാതാക്കളും വിജയ്‌യും തമ്മിൽ അഭിപ്രായവ്യത്യാസം ഉയർന്നിരുന്നു എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് നിർമാതാക്കൾ. വിജയ്‌യുമായി അത്തരത്തിൽ ഒരു പ്രശ്നങ്ങളും ഇല്ലെന്നും അദ്ദേഹം ജന നായകന്റെ ഡബ്ബിങ് ജോലികൾ പൂർത്തിയാക്കിയെന്നും നിർമാതാക്കൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നേരത്തെ സിനിമയുടെ പ്രതിഫലം മുഴുവനായി നൽകാത്തതിനാൽ വിജയ് ജന നായകന്റെ ഡബ്ബിങ് പൂർത്തിയാക്കിയില്ല എന്നായിരുന്നു റിപ്പോർട്ട്. ജന നായകനിൽ 275 കോടിയാണ് വിജയ്‌യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ്‌യുടെ മുൻ ചിത്രമായ ദ് ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അതേസമയം, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്. സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 'ദളപതി കച്ചേരി' എന്നാണ് ഗാനത്തിന്റെ പേര്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജന നായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്.
'എൻ നെഞ്ചിൽ കുടിയിരിക്കും' എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. 2026 ജനുവരി 9 ആണ് 'ജന നായകൻ' തിയറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജന നായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates