ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യം, ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിനുണ്ടാകും?'

മകൾ ലക്ഷ്മി പാട്ടെഴുതിയ സിനിമയായതിനാൽ അച്ഛന്റെ സ്ഥാനത്തു നിന്നാണ് സിനിമ കണക്റ്റ് ചെയ്യുന്നത് എന്നാണ് ശ്രീകുമാർ കുറിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ബ്രോ ഡാഡി കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തെക്കുറിച്ച് ലഭിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാർ. മകൾ ലക്ഷ്മി പാട്ടെഴുതിയ സിനിമയായതിനാൽ അച്ഛന്റെ സ്ഥാനത്തു നിന്നാണ് സിനിമ കണക്റ്റ് ചെയ്യുന്നത് എന്നാണ് ശ്രീകുമാർ കുറിക്കുന്നത്.  പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിന് ആ ധൈര്യമുണ്ടാകും എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളേയും അണിയറ പ്രവർത്തകരേയും പ്രശംസിച്ചുകൊണ്ടാണ് കുറിപ്പ്. 

വിഎ ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം

മകൾ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടൻ, പൃഥി വരെയുള്ള അനേകം കാരണങ്ങളാൽ കണ്ണുമടച്ച് ബ്രോഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം.അക്കാരണങ്ങൾക്ക് എല്ലാം മുകളിൽ ബ്രോഡാഡി കണ്ട് സന്തോഷിച്ചു. വ്യക്തിപരമായി മകളുടെ അച്ഛന്റെ സ്ഥാനത്തു നിന്നാണ് എനിക്കീ സിനിമ കണക്ട് ചെയ്യുന്നത്. ലാലു അലക്സിന്റെ കുര്യന്റെ സ്ഥാനത്തു നിന്ന്. നീ ഇതെല്ലാം എന്നിൽ നിന്ന് മറച്ചു വച്ചത് ഞാൻ എന്തു ചെയ്യും എന്നു കരുതിയാണ് എന്ന കുര്യന്റെ ചോദ്യം ഹൃദയത്തിൽ പതിഞ്ഞു.

ശ്രീജിത് പൃഥിയോട് കഥ പറഞ്ഞതും മുതലുള്ള കഥകൾ സുഹൃത്തുക്കളിൽ നിന്ന് കേൾക്കുന്നുണ്ട്. ലാലേട്ടനും പൃഥിയും ആ കഥാപാത്രങ്ങളെ ഏറ്റെടുത്തിടത്താണ് ഈ സിനിമയുടെ രസതന്ത്രം.  പിടപിടക്കുന്ന ക്ലൈമാക്സുകൾ ലാലു അലക്സ് മുൻപും തന്നിട്ടുണ്ട്.  കല്യാണി, കനിഹ, മല്ലികേച്ചി, ജഗദീഷ്, മീന, ഉണ്ണി തുടങ്ങി ഫോട്ടോയായി സിനിമയിലുള്ള സുകുമാരൻ സാർ വരെ സിനിമയെ ജീവിപ്പിച്ചു.

പവിത്രം സിനിമയിൽ നിന്ന് ബ്രോ ഡാഡിയിലേക്ക് കാലവും മലയാള സിനിമയും സഞ്ചരിച്ച ദൂരം വലുതാണ്. ശ്രീജിത്തിന്റെയും ബിപിന്റെയും എഴുത്ത് കാലികമാണ്. ഇക്കാലത്തിന്റെ സകുടുംബ ചിത്രം. ഇന്ത്യയിലെ സൂപ്പർസ്റ്റാറുകൾക്ക് പലർക്കും ജോണും ഈശോയുമാകാൻ പൂതി തോന്നും. ബ്രോ ഡാഡി പല ഭാഷകളിലേയ്ക്കും പരക്കും- ഉറപ്പ്.

ലാലേട്ടന്റെ മെയ്യൊഴുക്ക്. പൃഥിയുടെ അനായാസ തമാശ- മലയാളത്തിന് അഭിമാനിക്കാം ഇരുവരിലും. പൃഥിരാജിന്റെ ഡാഡിയായി അഭിനയിക്കാൻ ലാലേട്ടൻ കാണിച്ച ധൈര്യമാണ് അദ്ദേഹത്തിന് അദ്ദേഹത്തിലെ നടനിലുള്ള ആത്മവിശ്വാസം. ഇന്ത്യൻ സിനിമയിൽ മറ്റേത് സൂപ്പർ സ്റ്റാറിന് ആ ധൈര്യമുണ്ടാകും? നൈസായി, ഈസിയായി രണ്ടാം സിനിമ സംവിധാനം ചെയ്ത് പൃഥി അദ്ദേഹത്തിന്റെ പ്രതിഭയുടെ മറ്റൊരു തിളക്കം കൂടി കാണിച്ചു തന്നു. പൃഥിയുടെ മൂന്നാം സിനിമ എന്ന വലിയ പ്രതീക്ഷ കൂടി തന്നു ഈ സിനിമ.

മകൾ ലക്ഷ്മി എഴുതിയ ഗാനം സിനിമയിൽ  കണ്ട നിമിഷം എനിക്കുണ്ടായ അഭിമാനം പ്രത്യേകം പറയണ്ടല്ലോ... സിനിമയിലെ എല്ലാ അംശങ്ങളും ആശയത്തോട് അഴകോടെ ഇഴുകി ചേർന്ന ക്ലീൻ എന്റർടെയ്നർ. കുര്യനെ പോലെ പരസ്യക്കമ്പനിയുമായി ജീവിക്കുന്ന ഒരാളാണ് ഞാനും. എനിക്കയാളെ നന്നായി മനസിലായി. സ്നേഹം ലാലേട്ടൻ, പൃഥി, ആന്റണി... മക്കൾക്കൊപ്പം ജനിക്കുന്ന മാതാപിതാക്കളെ ഇങ്ങനെ തൊട്ടടുത്തു തന്നതിന്. ഇക്കാലത്തിനു ചേരുന്ന കുടുംബം എന്ന നിലയിലുള്ള മെച്ചപ്പെടലിന് ബ്രോ ഡാഡി നമ്മെ സഹായിക്കും- തീർച്ച.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

കൊച്ചിയില്‍ സ്ഥിരീകരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ പുതിയ വകഭേദം; അപകട നില തരണം ചെയ്തു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ മമ്മൂട്ടി, നടി ഷംല ഹംസ, ഇന്നത്തെ 5 പ്രാധാന വാര്‍ത്തകള്‍

'നിരപരാധിയാണ്, വൃക്ക മാറ്റിവെച്ചതുമൂലം ആരോഗ്യാവസ്ഥ മോശം'; ജാമ്യാപേക്ഷയുമായി ദേവസ്വം മുന്‍ സെക്രട്ടറി

ട്രെയിനില്‍ ആക്രമണം: ശ്രീക്കുട്ടിയുടെ ചികിത്സക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

SCROLL FOR NEXT