'കാഴ്ച' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് യഷ് മാളവ്യ. ചിത്രത്തിലെ കൊച്ചുണ്ടാപ്രി എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കാനിടയില്ല. ഗുജറാത്ത് സ്വദേശിയായ യഷ് കുടുംബത്തിനൊപ്പം വർഷങ്ങളായി കേരളത്തിൽ തന്നെയാണ് ജീവിക്കുന്നത്. കാഴ്ചയ്ക്ക് ശേഷം 'മൂന്നാമതൊരാൾ' എന്ന ചിത്രത്തിലും യഷ് അഭിനയിച്ചിരുന്നു.
ഇപ്പോഴിതാ 'കാഴ്ച'യിലെ ഇമോഷണൽ രംഗങ്ങളിലൊന്നും കരയാനായി താൻ ഗ്ലിസറിൻ ഉപയോഗിച്ചിരുന്നില്ല എന്ന് പറയുകയാണ് യഷ്. സെല്ലുലോയ്ഡ് മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു യഷ്. "ബ്ലെസി സാറിന് വേണ്ടത് നാച്വറൽ ആയിട്ടുള്ള അഭിനയമാണ്.
സാർ അപ്പോൾ എന്നോട് എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി പറഞ്ഞു തരും. എന്റെ കൂടെ ട്രാൻസ്‌ലേറ്ററുമുണ്ടായിരുന്നു. അദ്ദേഹം ആ സമയത്ത് മുഴുവൻ സീനുകളും എനിക്ക് മനസിലാക്കി തരും. അങ്ങനെയാണ് എന്നെ അഭിനയിപ്പിച്ചത്. പിന്നെ ഞാൻ കരയുന്ന സീനുമൊക്കെ നാച്വറൽ ആയിരുന്നു. ഞാൻ ഗ്ലിസറിൻ ഉപയോഗിച്ചിട്ടില്ല.
എന്നെ കരയിപ്പിച്ചതാണ്. എന്റെ അച്ഛനെയും അമ്മയെയും കൊണ്ടുപോയി ഒരു റൂമിൽ പൂട്ടിയിട്ടു. പിന്നെ പറഞ്ഞു എന്റെ അച്ഛനും അമ്മയും വരില്ല എന്ന്. അങ്ങനെയാണ് എന്നെ കരയിപ്പിച്ചത്. ബ്ലെസി സാർ അങ്ങനെ പറഞ്ഞപ്പോൾ, ഞാൻ കരഞ്ഞു.
'കാഴ്ച'യിലെ ക്ലൈമാക്സ് സീനൊക്കെ ഗുജറാത്തിൽ പോയി, ഭൂകമ്പത്തിന്റെ സംഭവങ്ങളൊക്കെ ഒറിജിനലായി തന്നെയാണ് നമ്മൾ ഷൂട്ട് ചെയ്തത്. അത് ഭയങ്കര വേദനിപ്പിക്കുന്ന ഒന്നായിരുന്നു. ഒരുപാട് പേർ അവിടെ മരിച്ചിരുന്നു. ആ ഇമോഷനിലാണ് അദ്ദേഹം ഷൂട്ട് ചെയ്തത്". - യഷ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates