Entertainment

'അന്നുരാത്രി എനിക്ക് അമ്മയോട് കഠിനമായ വെറുപ്പു തോന്നി, അച്ഛനോടു വെറുപ്പു തോന്നി'; അത് ഓര്‍ത്താന്‍ ഇന്നും ഉറക്കം വരില്ലെന്ന് അരിസ്‌റ്റോ സുരേഷ്

ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് അരിസ്‌റ്റോ സുരേഷിനേയും അമ്മയേയും ഉപേക്ഷിച്ച് അച്ഛന്‍ പോകുന്നത്

സമകാലിക മലയാളം ഡെസ്ക്

ദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് അരിസ്‌റ്റോ സുരേഷ്. ഇപ്പോള്‍ പുതിയ ചിത്രം കോളാമ്പിയിലൂടെ നായകനാവുകയാണ് താരം. ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച കുട്ടിക്കാലമായിരുന്നു അരിസ്റ്റോ സുരേഷിന്റേത്. തന്റെ അച്ഛനില്‍ നിന്നു പോലും അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് സുരേഷ് പറയുന്നത്. അച്ഛനെ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവം തന്നെ ഇപ്പോഴും കരയിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജീവിതത്തില്‍ ഇന്നേ വരെ ഉണ്ടായതില്‍വെച്ച് ഏറ്റവും വിഷമിപ്പിക്കുന്ന അനുഭവത്തെക്കുറിച്ച് താരം പങ്കുവെച്ചത്.

ചെറിയ കുട്ടിയായിരിക്കുമ്പോഴാണ് അരിസ്‌റ്റോ സുരേഷിനേയും അമ്മയേയും ഉപേക്ഷിച്ച് അച്ഛന്‍ പോകുന്നത്. പിന്നീട് പലപ്പോഴും അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം കാണാന്‍ പോലും കൂട്ടാക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്. ഒരിക്കല്‍ അമ്മയുടെ നിര്‍ദേശപ്രകാരം അച്ഛനെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം വളരെ വേദനിപ്പിക്കുന്നതായിരുന്നു എന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. 
 
'ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരയുന്ന ഒരു അനുഭവമേയുള്ളു ജീവിതത്തില്‍ അത് അച്ഛനെ കാണാന്‍ പോയതാണ്. കുട്ടിക്കാലത്ത് പല സന്ദര്‍ഭങ്ങളിലും അച്ഛനെ കാണാന്‍ ശ്രമിച്ചിട്ടുണ്ട്. പലപ്പോഴും ദൂരെ നിന്ന് കാണാനല്ലാതെ ഒരിക്കലും അടുത്തു ചെന്നു സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.മകനാണെന്ന് അറിയാമായിരുന്നിട്ടും അദ്ദേഹം എന്നോടു സംസാരിക്കാന്‍ പോലും കൂട്ടാക്കിയിട്ടില്ല. ഒരു ദിവസം അമ്മ പറഞ്ഞു; 'അച്ഛന്‍ റെയില്‍വേയില്‍ നിന്നു റിട്ടയര്‍ ആകുകയാണ്. നീ പോയി അദ്ദേഹത്തെകണ്ട് സംസാരിക്കൂ. എന്തെങ്കിലും സഹായം ചെയ്യാതിരിക്കില്ല.' അഞ്ചു പെണ്‍മക്കളുടെ പരാധീനതകളായിരിക്കണം അമ്മയെക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്.
 
എനിക്ക് അന്ന് പതിനാറോ പതിനേഴോ വയസ്. കൊല്ലം റെയില്‍വേ സ്‌റ്റേഷനിലാണ് അച്ഛന് യാത്രയയപ്പ്. ഞാനും സുഹൃത്തും കൂടി കൊല്ലത്ത് ചെന്നു. അച്ഛന്‍ വലിയ തിരക്കിലായിരുന്നു. എങ്കിലും ആളൊഴിഞ്ഞപ്പോള്‍ ഞാന്‍ അടുത്തു ചെന്നു. 'അച്ഛാ... ഞാന്‍ സുരേഷാണ്. ഇന്ദിരയുടെ മോനാണ്. അച്ഛനെ കാണാന്‍ വേണ്ടി വന്നതാണ്.' എന്നു പറഞ്ഞു.

അച്ഛനോ? ആരുടെ അച്ഛന്‍. ഏത് ഇന്ദിര. ഓരോന്ന് വലിഞ്ഞുകേറി വന്നോളും പൊയ്‌ക്കൊള്ളണം. ഇവിടെ നിന്ന്..' ഇടവപ്പാതി പോലെ ഇടിയും മിന്നലുമായി നിന്നു പെയ്യുകയായിരുന്നു അച്ഛന്‍. ഞാന്‍ പേടിച്ചു വിറയ്ക്കാന്‍ തുടങ്ങി. നിലവിളിക്കണം എന്നു തോന്നി. അപമാനം കൊണ്ട് തല പിളരുന്ന പോലെ. ആരും കണ്ടില്ലെന്നു കരുതി ഞാന്‍ മുഖം തിരിച്ചത് എന്റെ സുഹൃത്തിന്റെ നേരെയായിരുന്നു. അന്നുരാത്രി എനിക്ക് എന്റെ അമ്മയോട് കഠിനമായ വെറുപ്പു തോന്നി. നടന്ന കാര്യങ്ങളെക്കുറിച്ചു പറഞ്ഞ് എന്നെത്തന്നെ കളിയാക്കിയ കൂടെ വന്ന സുഹൃത്തിനോടു വെറുപ്പു തോന്നി.

ഒരിക്കല്‍ സംസാരിക്കണം എന്ന് ആഗ്രഹിച്ച അച്ഛനോടു വെറുപ്പു തോന്നി. അന്നു രാത്രി ഞാന്‍ ഉറങ്ങിയില്ല. ആ സംഭവം ഓര്‍ത്താല്‍ ഇന്നും എനിക്ക് ഉറങ്ങാന്‍ കഴിയില്ല. അച്ഛന്‍ മരിക്കുന്നത് വരെ അമ്മയ്ക്ക് ഒരു പ്രതീക്ഷയുണ്ടായിരുന്നു ഞങ്ങള്‍ രണ്ട് മക്കള്‍ക്കും എന്തെങ്കിലും കൊടുക്കും മക്കളോട് എന്തെങ്കിലും കാരുണ്യം കാണിക്കും എന്നൊക്കെ. പക്ഷേ അങ്ങനെയൊന്നും ഉണ്ടായില്ല.' അരിസ്‌റ്റോ സുരേഷ് പറഞ്ഞു. 

ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അരിസ്‌റ്റോ സുരേഷ് ശ്രദ്ധയനാകുന്നത്. അദ്ദേഹത്തിന്റെ അഭിനയം മാത്രമല്ല ഗാനവും ആരാധകരുടെ മനസ് കീഴടക്കി. ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങിയില്‍ നിത്യ മേനോനൊപ്പമാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT