സൂപ്പർതാരം വിജയ് നായകനായി എത്തിയ ബിഗിൽ വൻ പരാജയമായിരുന്നെന്ന വാർത്ത വ്യാജമാണെന്ന് നിർമാതാവ് അർച്ചന കൽപാതി. ഒരു ദേശിയ മാധ്യമത്തിൽ വന്ന വാർത്തയ്ക്കെതിരെയാണ് അർച്ചന രംഗത്തെത്തിയത്. ബിഗിൽ 20 കോടി രൂപ നഷ്ടമായിരുന്നെന്നാണ് വാർത്തയിൽ പറയുന്നത്. ചിത്രത്തിന്റെ നിർമാതാവ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് ചാനൽ പറയുന്നത്.
വനിത ഫുട്ബോളിനെ അടിസ്ഥാനമാക്കി ആറ്റ്ലി സംവിധാനം ചെയ്ത ചിത്രമാണ് ബിഗിൽ. ചിത്രത്തിനായി ഷൂട്ട് ചെയ്ത ഒരു ഫുട്ബോൾ രംഗം 20 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നും അതിനാൽ ചിത്രം ലാഭത്തിലായില്ലെന്നും നിർമാതാവ് പറഞ്ഞെന്നാണ് വാർത്ത. എന്നാൽ ഇത് വ്യാജ വാർത്തയാണ് എന്നാണ് അർച്ചന കൽപാതി ട്വിറ്ററിൽ കുറിച്ചത്. ചാനൽ പറയുന്നതുപോലുള്ള ഇന്റർവ്യൂ നൽകിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടുള്ള വിജയ് ഫാൻസിന്റെ കുറിപ്പും അർച്ചന പങ്കുവെച്ചു.
വിജയുടെ ചിത്രം തീയെറ്ററുകളിൽ സൂപ്പർഹിറ്റായിരുന്നു. 300 കോടിക്ക് മുകളിൽ കലക്‌ഷൻ നേടുകയും തമിഴ്നാട്ടിൽ നിന്നും ഏറ്റവും ഉയർന്ന കലക്‌ഷൻ നേടുന്ന തമിഴ് ചിത്രമായി മാറുകയും ചെയ്തിരുന്നു. സിനിമയെക്കുറിച്ച് വിവാദങ്ങളും വന്നിരുന്നു. എജിഎസ് പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം നിർവഹിച്ചത്. ചിത്രത്തിന്റെ കലക്‌ഷൻ കൃത്യമായി ഫയൽ ചെയ്തില്ല എന്നു കാണിച്ച് അടുത്തിടെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ നിർമാതാക്കളെ ചോദ്യംചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിജയ്‌യും ചോദ്യം ചെയ്യലിനായി സഹകരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates