തിരുവനന്തപുരം : മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിലെ അണിയറയിലെ സംഭവ വികാസങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്. ഇതിൽ പ്രധാന വേഷം ചെയ്യാൻ നിശ്ചയിച്ചിരുന്ന ധ്രുവ് എന്ന യുവനടനെ പുറത്താക്കിയത് അടുത്തിടെയായിരുന്നു.
ഇപ്പോൾ വിവാദത്തിൽ പുതിയ വഴിത്തിരിവുമായി ചിത്രത്തിന്റെ സംവിധായകനെ തന്നെ പുറത്താക്കിയെന്നാണ് റിപ്പോർട്ടുകൾ. 40 കോടി മുതൽ മുടക്കിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം നവാഗതനായ സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്. നിലവിലെ സ്ഥിതി അനുസരിച്ച് സജീവ് പിള്ള മാറി മലയാളത്തിലെ മറ്റൊരു പ്രമുഖ സംവിധായകൻ ചിത്രം ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭ്യമായിട്ടില്ല.
ഈ ചിത്രത്തിനായി 1999 മുതൽ ഗവേഷണം നടത്തിവരികയായിരുന്നു സജീവ് പിള്ള. മാമാങ്കത്തിന്റെ നാടായ തിരുനാവായയിലും പെരിന്തൽമണ്ണയിലും താമസിക്കുകയും, ചരിത്രകാരന്മാരുമായി സംവദിക്കുകയും ചെയ്തു. സ്ക്രിപ്റ്റ് 2010ൽ രജിസ്റ്റർ ചെയ്തു. താപ്പാനയുടെ ചിത്രീകരണ വേളയിലാണ് മമ്മൂട്ടിയോട് കഥ പറയുന്നത്. ബാവൂട്ടിയുടെ നാമത്തിൽ ചിത്രത്തിന് ശേഷം പൂർണ പിന്തുണയുമായി മമ്മൂട്ടിയും ഒപ്പമുണ്ടായിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ 14 കോടി മുതൽ മുടക്കിലാണ് പൂർത്തിയായത്. അതൊഴിവാക്കി അടുത്ത വർഷം ആദ്യം മുതൽ സിനിമ വീണ്ടും ചിത്രീകരിച്ചു തുടങ്ങാനാണ് പുതിയ പദ്ധതി. തിരക്കഥ മാറില്ലെന്നും സൂചനയുണ്ട്. നേരത്തെ ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും പരിശീലനമാരംഭിക്കുകയും ചെയ്ത യുവതാരം ധ്രുവനെ പുറത്താക്കിയത് വലിയ ശ്രദ്ധ നേടിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates