മുംബൈ; സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലെടുത്തു. സാമുവലിന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്രയുമായി സാമുവൽ മിറാൻഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവർത്തിയുടെ സഹോദരൻ ഷോവിക്കിനും ബന്ധമുണ്ടെന്ന അന്വേഷണ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.
സുശാന്തിന്റെ ഹൗസ് കീപ്പിങ് മാനേജരായിരുന്നു സാമുവൽ. കഴിഞ്ഞ വർഷം മെയിൽ റിയ ചക്രബർത്തിയാണ് ഇയാളെ സുശാന്തിന്റെ വീട്ടിൽ ജോലിക്ക് നിയമിക്കുന്നത്. വീട്ടിലെ ചിലവുകളെല്ലാം നോക്കിയിരുന്നത് സുശാന്തായിരുന്നു. സുശാന്തിന്റെ പണം തട്ടിയെടുക്കാനും മയക്കുമരുന്ന് വിതരണം ചെയ്യാനും റിയയെ സഹായിച്ചത് സാമുവലാണെന്നാണ് താരത്തിന്റെ കുടുംബത്തിന്റെ ആരോപണം.
റിയയുടെ സഹോദരന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളെ തുടർന്ന് നടി റിയയുടെ വീടും സർച്ച് ചെയ്തിരുന്നു. അറസ്റ്റിലായ സഈദ് വിലാത്ര സാമുവേൽ മിരാൻഡയ്ക്കും ഷോവിക് ചക്രവർത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ഇയാളും ഷോവിക്കും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങൾ എൻസിബി കണ്ടെടുത്തിരുന്നു. ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് റിയയുടെ ഫോണിൽ നിന്നു വാട്സാപ് ചാറ്റ് കണ്ടെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചതിനെ തുടർന്നാണ് ലഹരി മരുന്ന് മാഫിയയിലേക്കും എൻസിബി അന്വേഷണം ആരംഭിച്ചത്. റിയ ചക്രവർത്തിയും ഗോവയിലെ ഹോട്ടൽ നടത്തിപ്പുകാരനുമായ ഗൗരവ് ആര്യയുമായുള്ള ചാറ്റാണ് ഇഡി കണ്ടെടുത്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates