ദുബൈ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ ആരോഗ്യ അധികൃതര്‍. പൊതുജനങ്ങള്‍ക്കിടയിലെ തെറ്റിധാരണകള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ എബോളയെക്കുറിച്ചുള്ള അഞ്ച് പ്രധാന വ്യാജ വാര്‍ത്തകളും അതിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതകളും ആരോഗ്യ മന്ത്രാലയം പങ്കുവെച്ചു.
പ്രചരിക്കുന്ന പ്രധാന വ്യാജ പ്രചാരണകളിലൊന്ന് കോവിഡ്-19 പോലെ എബോളയും വായുവിലൂടെ പകരുന്ന രോഗമാണ് എന്നാണ്. എന്നാല്‍, രോഗബാധിതനായ ഒരാളുടെ ശരീരസ്രവങ്ങളുമായോ അവര്‍ ഉപയോഗിച്ച സാധനങ്ങളുമായോ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ രോഗം പകരുകയുള്ളൂവെന്ന് മന്ത്രാലയം വ്യക്തത വരുത്തി. ശരീരസ്രവങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായാല്‍ മാത്രം പകരുന്ന രോഗമായതിനാല്‍ യാത്രക്കാര്‍ക്ക് രോഗമുണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അന്താരാഷ്ട്ര യാത്ര ചെയ്യുന്ന ആര്‍ക്കും രോഗബാധയുണ്ടാകാന്‍ വലിയ സാധ്യതയുണ്ടെന്ന ഭയപ്പെടുത്തലുകളില്‍ വീണുപോകരുതെന്നും മന്ത്രാലയം വ്യക്തമാക്കി.
രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മുമ്പ് തന്നെ രോഗബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് എബോള പകരും എന്നതും വ്യാജ പ്രചാരണമാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങുന്നത് വരെ രോഗബാധിതരായ വ്യക്തികളില്‍ നിന്ന് മറ്റൊരാളിലേക്ക് സാധാരണയായി രോഗം പകരില്ല. എബോള സാധാരണയായി ആഗോള മഹാമാരിയായി മാറാറുണ്ട് എന്ന പ്രചരണവും വസ്തുതാവിരുദ്ധമാണ്.
ചരിത്രത്തില്‍ ഇന്നേവരെ ഒരു എബോള വ്യാപനവും ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. യുഎഇ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയും ആരോഗ്യ പ്രതിരോധ മന്ത്രാലയവും (ങീഒഅജ) സംയുക്തമായാണ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. രാജ്യത്തെ പൊതുജനാരോഗ്യ സാഹചര്യം പൂര്‍ണമായും സുരക്ഷിതവും സുസ്ഥിരവുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates