ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. സുരക്ഷാ സേനക്കെതിരെ മെയ്തി വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്നുണ്ടായ വെടിവെയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്കേറ്റു. തെങ്നൗപാൽ, കക്ചിങ് ജില്ലകളിൽ വെള്ളിയാഴ്ച രാവിലെ മുതലാണ് വെടിവയ്പ് ആരംഭിച്ചത്.
ആയുധധാരികളായ പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലാണ് വെടിവയ്പ്പുണ്ടായത്. പാല്ലെൽ നഗരത്തിൽ സ്ത്രീകൾ റോഡ് തടഞ്ഞതോടെയാണ് അസം റൈഫിൾസും ആയുധധാരികളും തമ്മിൽ വെടിവയ്പ് ആരംഭിച്ചത്. ഇതോടെ കൂടുതൽ സുരക്ഷാ സേനകൾ ഇവിടേക്ക് എത്തുകയായിരുന്നു. സംഘർഷം രൂക്ഷമായതോടെ ഉച്ചയ്ക്ക് 12ന് വീണ്ടും കർഫ്യു ഏർപ്പെടുത്തി.
അസം റൈഫിൾസിലെ ഒരു ജവാനും കുക്കി വിഭാഗത്തിൽപ്പെടുന്ന ആളുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ മെയ്തെയ് വിഭാഗമാണെന്ന് കുക്കിയും കുക്കിയാണെന്ന് മെയ്തെയും ആരോപിച്ചു. മെയ്തെയ് വിഭാഗക്കാർ സുരക്ഷാ സേനയുടെ വേഷത്തിലെത്തി സൈനിക ക്യാംപിൽ അഭയാർഥികളായി കഴിയുന്നവരെ ആക്രമിക്കുകയായിരുന്നുവെന്ന് കുക്കി വിഭാഗക്കാർ ആരോപിച്ചത്. വെടിവെപ്പേടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള സമാധാന കരാർ തകർന്നതായും അവർ പറഞ്ഞു.
എന്നാൽ കുക്കി വിഭാഗക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്ന് മെയ്തെയ് വിഭാഗം ആരോപിച്ചു. കുക്കി വിഭാഗക്കാർ തങ്ങളുടെ വീടുകൾക്ക് തീയിട്ടുവെന്നും വെടിയുതിർത്തുവെന്നും മെയ്തെയ് വിഭാഗം ആരോപിച്ചു. ജി20 സമ്മേളനം നടക്കുന്നതിനിടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനാണ് ആക്രമണം അഴിച്ചുവിട്ടതെന്നും മെയ്തെയ് കുറ്റപ്പെടുത്തി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates