ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്. അച്ചടക്ക ലംഘനങ്ങളും തുടര്‍ച്ചയായി പാര്‍ട്ടിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയതും ചൂണ്ടിക്കാട്ടിയാണ് നടപടി.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള കോണ്‍ഗ്രസ് നിലപാടിനെ വിമര്‍ശിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയും ആചാര്യ പ്രമോദ് കൃഷ്ണന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഉത്തര്‍പ്രദേശില്‍ പ്രിയങ്കഗാന്ധിയുടെ സംഘത്തിലെ അംഗമായിരുന്നു ആചാര്യ പ്രമോദ് കൃഷ്ണന്‍.
യുപിയില്‍ നിന്ന് 2014-ലും 2019-ലും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും ആചാര്യ പ്രമോദ് കൃഷ്ണന്‍ പരാജയപ്പെട്ടു. പ്രിയങ്ക ഉത്തര്‍പ്രദേശിന്റെ ചുമതലയേറ്റെടുത്തപ്പോള്‍ സഹായിക്കുന്നതിനായി രൂപീകരിച്ച ഉപദേശക സമിതിയിലും പ്രമോദ് കൃഷ്ണന്‍ അംഗമായിരുന്നു.
കോൺഗ്രസ് നേതൃത്വവുമായി അകന്ന ആചാര്യ പ്രമോദ് കൃഷ്ണൻ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹത്തിനിടെ, അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates