ന്യൂഡൽഹി: രാജ്യത്ത് കോവിഡ്, ഒമൈക്രോൺ കേസുകളുടെ എണ്ണം കുതിച്ചുയരുമ്പോൾ പരിശോധനകൾ വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ആർടിപിസിആർ പരിശോധനകൾ ഫലം വരാൻ വൈകുന്നതിനാൽ ആന്റിജൻ ടെസ്റ്റുകളും സെൽഫ് ടെസ്റ്റിങ് കിറ്റുകൾ ഉപയോഗിച്ചുള്ള പരിശോധനകളും പ്രോത്സാഹിപ്പിക്കണണെന്നും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ചുമയോടെയോ അല്ലാതെയോ ഉള്ള പനി, തലവേദന, തൊണ്ടവേദന, ശ്വാസ തടസം, ശരീരവേദന, അടുത്തിടെയുള്ള രുചിയോ മണമോ നഷ്ടം, ക്ഷീണം, വയറിളക്കം എന്നിവയുള്ള എല്ലാവരെയും പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
കോവിഡ് രോഗികളെ നേരത്തെ കണ്ടെത്തി അവരെയും അവർക്ക് സമ്പർക്കമുള്ളവരെയും കൃത്യമായി ക്വാറന്റൈൻ ചെയ്യുന്നത് മാത്രമാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള ഫലപ്രദമായ മാർഗം. മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് കേസുകളുടെ എണ്ണം ഒരു പരിധിയെക്കാളും ഉയരുമ്പോൾ ആർടിപിസിആർ വഴി രോഗ നിർണയം നടത്തുന്നത് വലിയ കാലതാമസം സൃഷ്ടിക്കുന്നു. അതിനാൽ വേഗത്തിലുള്ള പരിശോധനകളെ പ്രോത്സാഹിപ്പിക്കണം. കൂടുതൽ ടെസ്റ്റിങ് ബൂത്തുകൾ സജ്ജമാക്കണം. രോഗ ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തിയ ശേഷം ഫലം വരുന്നത് വരെ കൃത്യമായി ക്വാറന്റൈൻ ചെയ്യണം.
ഒമൈക്രോൺ വൈറസിന്റെ വ്യാപനത്തെ തുടർന്ന് ഡിസംബർ 26 മുതൽ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ രാജ്യത്ത് 1270 ഒമൈക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates