Rahul Gandhi 
India

'ഞാന്‍ അവര്‍ക്കൊപ്പമാണ്'; ദേശീയ പണിമുടക്കിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലാളികളെയും കര്‍ഷകരെയും പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും അവരുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശിയ പണിമുടക്കിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലാളികളെയും കര്‍ഷകരെയും പൂര്‍ണ്ണമായും അവഗണിക്കുകയാണെന്നും അവരുടെ ഭാവിയെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ അവരുടെ ശബ്ദം കേള്‍ക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

'മോദി സര്‍ക്കാരിന്റെ തൊഴില്‍ കോഡുകള്‍ തങ്ങളുടെ അവകാശങ്ങള്‍ ദുര്‍ബലപ്പെടുത്തുമെന്ന് തൊഴിലാളികള്‍ ഭയപ്പെടുന്നു. വ്യാപാര കരാറുകള്‍ തങ്ങളുടെ ഉപജീവനത്തിന് ദോഷകരമാകുമെന്ന് കര്‍ഷകരും ആശങ്കപ്പെടുന്നു. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നതോടെ ഗ്രാമങ്ങളിലെ അവസാനത്തെ പ്രതീക്ഷകളെയുമാണ് തകര്‍ക്കുന്നത്. അവരെ ബാധിക്കുന്ന തീരുമാനങ്ങള്‍ എടുത്തപ്പോള്‍ നിങ്ങള്‍ ആ ശബ്ദങ്ങള്‍ അവഗണിച്ചെന്ന്' രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

'മോദി ജി ഇനിയെങ്കിലും കേള്‍ക്കുമോ?. അല്ല നിങ്ങള്‍ക്ക് മേലുള്ള പിടി അതിലും ശക്തമാണോ?. തൊഴിലാളികളുടെയും കര്‍ഷകരുടെ പ്രയാസങ്ങളിലും പോരാട്ടങ്ങളിലും ഞാന്‍ അവര്‍ക്കൊപ്പമാണ്'- രാഹുല്‍ പറഞ്ഞു.

അതേസമയം, ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു. ഇത്തരത്തില്‍ കാലഹരണപ്പെട്ട കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ കേരളത്തില്‍ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

പണിമുടക്കുമായി ബന്ധപ്പെട്ട കാര്യങ്ങളോട് കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയില്‍ ദേശീയപണിമുടക്കിന്റെ വിഷയം കൂടി ജനങ്ങളോട് പറയും. ഏത് കാര്യത്തിനാണ് പണിമുടക്ക് നടത്തുന്നതെന്ന് ഈ ജാഥയിലൂടെ ജനങ്ങളെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു. 'ദേശീയ പണിമുടക്ക് എന്ന് പറഞ്ഞിട്ട് ഈ കേരളത്തില്‍ അല്ലാതെ ഹര്‍ത്താലിനും ബന്ദിനും സമാനമായ പണിമുടക്ക് ഇന്ത്യയില്‍ മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് നടക്കുന്നുണ്ടോ?. ഹര്‍ത്താലിനും ബന്ദിനും സമാനമായ തരത്തില്‍ ഒരു പണിമുടക്കിനെ മാറ്റുന്നത് ശരിയാണോ എന്നത് ഒരു പൊതു ചര്‍ച്ചയ്ക്ക് വയ്ക്കുകയാണ്. നമ്മുടെ തൊട്ടടുത്തെ സംസ്ഥാനമായ തമിഴ്നാട്ടില്‍ പോയാല്‍ ഇങ്ങനെ ഒരു സംഭവം നടക്കുന്നതേ അറിയില്ല. കര്‍ണാടകയിലും മഹാരാഷ്ട്രയിലും പോയാല്‍ കാണില്ല. എല്ലാവരും കൂടി ആഹ്വാനം ചെയ്ത ഡല്‍ഹിയില്‍ പോയാലും ഇത് ഇല്ലല്ലോ?. കേരളത്തില്‍ മാത്രം ഒരു ബന്ദിനും ഹര്‍ത്താലിനും സമാനമായ രീതിയില്‍ വേണോ എന്നത് ആലോചിക്കണം. ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ച നടക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു.

ജനജീവിതം മുഴുവന്‍ സ്തംഭിക്കുന്ന നിലയിലേക്ക് പണിമുടക്ക് മാറുന്നത് കാലഹരണപ്പെട്ടതാണോയെന്ന് ചര്‍ച്ച ചെയ്യണം. ഏത് ദേശീയ പണിമുടക്ക് ആയാലും കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. കാലഹരണപ്പെട്ട കുറെകാര്യങ്ങള്‍ക്ക് മാറ്റം വേണമെന്ന അഭിപ്രായം യുഡിഎഫിനുണ്ട്. പണ്ടുമുതലേ കേരളം അല്ലാതെ ഒരിടത്തും ദേശീയ പണിമുടക്ക് നടക്കാറില്ല. ബംഗാളിലും ത്രിപുരയിലും ഭരണം ഉള്ളപ്പോള്‍ സിപിഎം ഇതുപോലെ അവിടെ പണിമുടക്കിയിട്ടില്ല. എന്തിന് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിട്ട് പോലുമില്ലെന്നും സതീശന്‍ പറഞ്ഞു.

All India Strike: rahul gandhi backs workers farmers takes grip jibe at pm modi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്തംഭിച്ച് കേരളം; കോഴിക്കോട്ട് അധ്യാപകരെയും കുട്ടികളെയും പുറത്താക്കി ഗേറ്റ് പൂട്ടി; കല്‍പ്പറ്റയില്‍ ബാങ്ക് പൂട്ടിച്ചു

'മതസ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളി'; വന്ദേമാതരം നിര്‍ബന്ധമാക്കിയതിനെതിരെ ജമാഅത്ത് ഉലമ

അഭിഷേക് ഇല്ലെങ്കിലും സഞ്ജുവിനെ ഓപ്പണറാക്കരുത്, പകരം വാഷിങ്ടൺ വരട്ടെ; നിര്‍ദേശവുമായി മുൻ ഇന്ത്യൻ താരം

ആരോ​ഗ്യമുള്ളവർക്കും ഹൃദയാഘാതം, നേരത്തെ തിരിച്ചറിയാൻ മൂന്ന് കാര്യങ്ങൾ പരിശോധിക്കാം

'ഇങ്ങനെയൊരു പേരിട്ട് ഒരു വിഭാ​ഗത്തെ അപകീർത്തിപ്പെടുത്തുന്നത് എന്തിന് ?'; 'ഘൂഷ്‌ഖോർ പണ്ഡത്' നിർമാതാക്കളെ വിമർശിച്ച് സുപ്രീം കോടതി

SCROLL FOR NEXT