ന്യൂഡൽഹി; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വീണ്ടും പുനരാരംഭിച്ചു. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നാണ് യാത്ര പുനരാരംഭിച്ചത്. സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ യാത്ര നിർത്തിവച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം യാത്രയുണ്ടാകില്ല. പന്താര ചൗക്കിൽ ഇന്ന് ഉച്ചയോടെ യാത്ര അവസാനിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
അതിനിടെ സുരക്ഷാ വീഴ്ച സംഭവിച്ചെന്ന കോൺഗ്രസിന്റെ ആരോപണം ജമ്മു കശ്മീർ പൊലീസ് നിഷേധിച്ചു. "ഒരു കിലോമീറ്റർ പിന്നിട്ട ശേഷം യാത്ര നിർത്തിവെക്കാൻ തീരുമാനമെടുക്കുന്നതിന് മുമ്പ് പൊലീസുമായി കൂടിയാലോചന നടത്തിയിട്ടില്ല. ഒരു കിലോമീറ്ററോളം യാത്ര സമാധാനപരമായാണ് നീങ്ങിയത്. പൊലീസിന്‍റെ ഭാഗത്ത് നിന്ന് സുരക്ഷ വീഴ്ച ഉണ്ടായിട്ടില്ല. പഴുതടച്ച സുരഷയാണ് യാത്രക്ക് വേണ്ടി ഒരുക്കിയത്"- ജമ്മു കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.
പ്രദേശത്ത് 15 കമ്പനി സിആർപിഎഫിനെയും, പത്ത് കമ്പനി ജമ്മു കശ്മീർ പൊലീസിനെയും വിന്യസിച്ചിരുന്നതായി പൊലീസ് വിശദീകരിച്ചു. നേതാക്കളെയും സംഘാടകരെയും പരിശോധനക്ക് വിധേയരായ ജനക്കൂട്ടത്തെയും മാത്രമാണ് യാത്രയിലേക്ക് കടത്തിവിട്ടത്. ബിജെവൈയുടെ വലിയൊരു സംഘം യാത്രയിൽ ചേരുന്നതിനെ കുറിച്ച് സംഘാടകർ നേരത്തെ അറിയിച്ചിരുന്നില്ലെന്നും ഇവരുടെ കടന്ന് വരവാണ് തിക്കിനും തിരക്കിനും കാരണമായതെന്നും പൊലീസ് ആരോപിച്ചു.
ബനിഹാൽ ടവറിൽ വെച്ച് സുരക്ഷ ഒരുക്കിയിരുന്ന സിആർപിഎഫ് സേനാംഗങ്ങളെ പിൻവലിച്ചെന്നായിരുന്നു കോൺഗ്രസ് നേതൃത്വം ആരോപിച്ചത്. രാഹുൽ ഗാന്ധിക്ക് മാത്രമായി ഏർപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ മാത്രമാണ് യാത്രയിൽ തുടർന്നുണ്ടായിരുന്നത്. ഇതേതുടർന്ന് വൻ ജനക്കൂട്ടം യാത്രയിൽ ഇരച്ചുകയറുകയും രാഹുലിന്‍റെ സമീപത്തേക്ക് വരുകയും ചെയ്തു. ഇതോടെ, യാത്ര താൽകാലിമായി നിർത്തിവെച്ച് രാഹുലിനെ ബുള്ളറ്റ് പ്രൂഫ് കാറിലേക്ക് മാറ്റുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates