ഭോപ്പാല്‍: മധ്യപ്രദേശിന്റെ തലസ്ഥാന നഗരിയായ ഭോപ്പാല്‍ ഇപ്പോള്‍ ഭയപ്പെടുത്തുന്ന പുതിയ ലഹരിയുടെ പിടിയിലാണ്. മദ്യമോ മയക്കുമരുന്നോ ഒന്നും അല്ലെങ്കിലും അവയെപ്പോലെ തന്നെ ജീവനെടുക്കാന്‍ ഇതിനും സാധിക്കും. 'ബ്ലഡ് കിക്ക്' എന്ന് വിളിക്കപ്പെടുന്ന വിളിക്കപ്പെടുന്ന ഈ വിചിത്രമായ ശീലത്തില്‍, യുവാക്കള്‍ സ്വന്തം രക്തം സിറിഞ്ച് ഉപയോഗിച്ച് കുത്തിയെടുത്ത് തിരികെ ശരീരത്തിലേക്ക് തന്നെ കുത്തിവെക്കുന്നു. വിദേശ രാജ്യങ്ങളില്‍ കണ്ടുവരുന്ന ഈ പ്രവണത ഇപ്പോള്‍ ഭോപ്പാലിലും നിശബ്ദമായി പടരുകയാണ്. ഇത് ഡോക്ടര്‍മാരെയും കുടുംബങ്ങളെ ഒരുപോലെ ആശങ്കയിലും പരിഭ്രാന്തരുമാക്കിയിരിക്കുകയാണ്.
ഈ വര്‍ഷം ജനുവരി മുതല്‍ ഗാന്ധി മെഡിക്കല്‍ കോളജില്‍ മാത്രം ഇത്തരത്തിലുള്ള അഞ്ചോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡോക്ടര്‍മാര്‍ പറയുന്നു. 18-നും 25-നും ഇടയില്‍ പ്രായമുള്ളവരാണ് ചികിത്സ തേടിയവരെല്ലാം. ഇവരുടെയെല്ലാം കഥകള്‍ക്ക് സമാന സ്വഭാവമാണ്. മക്കളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തുന്നതോടെ അവരെ തിരുത്താനും നിയന്ത്രിക്കാനും മാതാപിതാക്കള്‍ ശ്രമിക്കുന്നു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ അക്രമവാസന കാണിക്കുന്നു. തുടര്‍ന്ന് നിസ്സഹായരായ കുടുംബങ്ങള്‍ ഇവരെ മനോരോഗവിഭാഗത്തിലെത്തിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഇതിനുമുമ്പ് കണ്ടിട്ടുള്ള ലഹരിശീലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവര്‍ സാധാരണ രീതിയിലുള്ള മയക്കുമരുന്നിന് അടിമകളല്ല. ഇവരില്‍ മദ്യത്തിന്റെ മണമോ മയക്കുമരുന്നിന്റെ അംശമോ കാണില്ല. പകരം, ശരീരത്തില്‍ സൂചി കുത്തിയിറക്കിയ പാടുകള്‍ മാത്രം കാണാം. സ്വന്തം രക്തം ശരീരത്തിലേക്ക് തിരികെ കുത്തിവെക്കുന്നത് പെട്ടെന്നുള്ള ഊര്‍ജ്ജവും ശാന്തതയും നല്‍കുന്നുവെന്നും തങ്ങള്‍ക്ക് എല്ലാത്തിന്മേലും ഒരു നിയന്ത്രണം ലഭിക്കുന്നുവെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന ഈ ആശ്വാസം യഥാര്‍ഥത്തില്‍ അത്യന്തം അപകടകരമായ മാനസിക കെണിയാണ് ഡോക്ടര്‍മാര്‍ പറയുന്നു.
ഇതൊരു മെഡിക്കല്‍ ചികിത്സയല്ല, മറിച്ച് ഇതൊരു 'പെരുമാറ്റ ആസക്തിയാണ്്' എന്ന് സൈക്യാട്രിസ്റ്റ് ഡോ. ജെപി അഗര്‍വാള്‍ പറയുന്നു. 'നിങ്ങളെ ജീവനോടെ നിലനിര്‍ത്തുന്ന അതേ രക്തം തന്നെ, തെറ്റായി ഉപയോഗിച്ചാല്‍ അത് നിങ്ങളുടെ ജീവനെടുത്തേക്കാം, ഇതൊരു ഹരമല്ല, മറിച്ച് മരണത്തിലേക്കുള്ള ചുവടുവെപ്പാണ്. ഈ പ്രശ്‌നത്തിനുള്ള പരിഹാരം മരുന്നുകളില്‍ മാത്രം ഒതുങ്ങുന്നതല്ല' അദ്ദേഹം പറയുന്നു.
സോഷ്യല്‍ മീഡിയ ഇത്തരം അപകടകരമായ ജിജ്ഞാസകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അങ്ങേയറ്റം വിചിത്രമായ പെരുമാറ്റങ്ങളെ മഹത്വവല്‍ക്കരിക്കുന്ന വീഡിയോകളും പോസ്റ്റുകളും പരീക്ഷണങ്ങള്‍ നടത്താന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നു. വെറുമൊരു കൗതുകത്തിനായി തുടങ്ങുന്ന കാര്യങ്ങള്‍ പിന്നീട് നിയന്ത്രിക്കാനാവാത്ത രീതിയിലേക്ക് മാറുന്നു. ഇതിന്റെ അപകടം തിരിച്ചറിയുമ്പോഴേക്കും ഈ ലഹരി അവരില്‍ ആഴത്തില്‍ വേരോടിക്കഴിഞ്ഞിരിക്കും.
ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം കുത്തിവെപ്പുകള്‍ ഗുരുതരമായ അണുബാധകള്‍, സെപ്‌സിസ്, എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ്, നാഡീ തകരാറുകള്‍, രക്തം കട്ടപിടിക്കല്‍, അനീമിയ, അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നിവയ്ക്ക് കാരണമാകും. ഈ അസ്വാഭാവികമായ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെട്ട് ശരീരത്തിലെ സ്വാഭാവിക സംവിധാനങ്ങള്‍ തകരാന്‍ തുടങ്ങുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. തീവ്രമായ കേസുകളില്‍ ഇത് പെട്ടെന്നുള്ള മരണത്തിലേക്കും നയിച്ചേക്കാം.
ഈ ലഹരിക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന മാനസികാവസ്ഥയാണ് കൂടുതല്‍ ആശങ്കയുണ്ടാക്കുന്നത്. വിഷാദം, സ്വയം ഉപദ്രവിക്കാനുള്ള പ്രവണത, അല്ലെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള തീവ്രമായ ആഗ്രഹം തുടങ്ങിയ ആഴത്തിലുള്ള മാനസിക പ്രശ്‌നങ്ങളുടെ സൂചനയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൗണ്‍സിലിങ്, വൈകാരിക പിന്തുണ, കുടുംബത്തിന്റെ ഇടപെടല്‍ എന്നിവ നിര്‍ണ്ണായകമാണ്. കാരണം ഇതൊരു ലഹരി മാത്രമല്ല, യുവാക്കള്‍ക്കിടയില്‍ നിശബ്ദമായി പടരുന്ന ഒരു മാനസിക പ്രതിസന്ധി കൂടിയാണെന്ന് വിദഗ്ധര്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates