ന്യൂഡൽഹി: സിബിഎസ്‍ഇയുടെ ഡിജിറ്റൽ മൂല്യനിർണയ സംവിധാവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിൽക്കെ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും അടിയന്തരമായി സ്ഥലം മാറ്റി കേന്ദ്ര സർക്കാർ. ചെയർമാൻ രാഹുൽ സിങ്, സെക്രട്ടറി ഹിമാൻഷു ഗുപ്ത എന്നിവരെയാണ് സ്ഥലം മാറ്റിയത്. പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ നിർദ്ദേശമനുസരിച്ചാണ് നടപടി.
ഡിജിറ്റൽ മൂല്യനിർണയത്തിനായി ഉപയോഗിച്ച ഓൺ സ്ക്രീൻ മാർക്കിങ് സേവനങ്ങളുടെ കരാർ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണത്തിനും കേന്ദ്രം ഉത്തരവിട്ടു. സിബിഎസ്ഇ മൂല്യനിർണയ രീതികളെക്കുറിച്ചും പരീക്ഷാ ഫലത്തിനു ശേഷമുള്ള തുടർ നടപടികളെക്കുറിച്ചു രാജ്യവ്യാപകമായി വലിയ പ്രതിഷേധം ഉയർന്നിരുന്നു. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ വിഷയം വലിയ ആശങ്കയ്ക്കു കാരണമായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടൽ.
സിബിഎസ്ഇയുടെ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രാഖിപിച്ചതിനു പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങിയത്. തങ്ങളുടെ മൂല്യനിർണയം നടത്തിയ ഉത്തര കടലാസുകളുടെ സ്കാൻ ചെയ്ത കോപ്പികൾ പരിശോധിക്കാൻ ശ്രമിച്ച വിദ്യാർഥികൾക്ക് വലിയ രീതിയിലുള്ള സാങ്കേതിക തടസങ്ങൾ നേരിടേണ്ടി വന്നു.
ലഭ്യമായ ഡിജിറ്റൽ പകർപ്പുകളിൽ പല പേജുകളും വ്യക്തതയില്ലാത്തവയും ചില ഭാഗങ്ങൾ പൂർണമായി നഷ്ടപ്പെട്ട നിലയിലുമായിരുന്നു എന്നാണ് വിദ്യാർഥികളുടെ ആരോപണം. ബോർഡിന്റെ ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിലും ഉദ്യോഗാർഥികൾക്കു കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു. ഇതോടെയാണ് സിബിഎസ്ഇയുടെ പുതിയ ഡിജിറ്റൽ മൂല്യനിർണയ സംവിധാനം വലിയ രീതിയിൽ സംശയത്തിന്റെ നിഴലിലായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates