ന്യൂഡൽഹി: കേരളത്തിലെ പിൻവാതിൽ നിയമന വിവാദം ലോക്സഭയിൽ ഉന്നയിച്ച് എൻകെ പ്രേമചന്ദ്രൻ എംപി. കേരളത്തിൽ ആയിരക്കണക്കിന് പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നതെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
നിയമവിരുദ്ധമായ ഇത്തരം നടപടികൾ നിയന്ത്രിക്കാൻ കേന്ദ്രം ഇടപെടണമെന്നും വിഷയത്തിൽ നിയമ നിർമാണം അനിവാര്യമാണെന്നും പ്രേമചന്ദ്രൻ ലോക്‌സഭയിൽ ആവശ്യപ്പെട്ടു. കേരളത്തിനൊപ്പം പശ്ചിമ ബംഗാളിലെ നിയമന വിവാദവും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി.
കേരളത്തിൽ പിഎസ് സി റാങ്ക് ലിസ്റ്റുകളിലുള്ളവർക്ക് നിയമനം നൽകാതെ സർക്കാർ സ്വന്തം താത്പര്യത്തിനനുസരിച്ച് കരാർ അടിസ്ഥാനത്തിലും താത്കാലിക ജീവനക്കാരെയും തസ്തികകളിലേക്ക് തിരുകി കയറ്റുകയാണ്. പത്ത് വർഷം പൂർത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. പിഎസ് സിയെ നോക്കുകുത്തിയാക്കിയുള്ള പിൻവാതിൽ നിയമനങ്ങൾ നിയന്ത്രിച്ച് പിഎസ് സികളുടെ പരിരക്ഷ ഉറപ്പുവരുത്തണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
നിരവധി പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്ക് നിയമവിരുദ്ധമായി സർക്കാർ വകുപ്പുകളിൽ നിയമനം നൽകുന്നു. കാലങ്ങളായി റാങ്ക് ലിസ്റ്റിലുള്ള നിരവധി പേർ ആത്മഹത്യയുടെ വക്കിലാണ്. കേരളത്തിലും ബംഗാളിലും സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates