ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു. കേരളം, അസം,തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇനി ഇലക്ഷൻ നടക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലികളുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ സ്വന്തം ജില്ലകളിൽനിന്ന് സ്ഥലംമാറ്റാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കും ഡിജിപിമാർക്കും നിർദേശം നൽകി.
നിർദേശങ്ങൾ പാലിച്ച ശേഷം ഫെബ്രുവരി 28നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു. ഈ സാഹചര്യത്തിൽ ഫെബ്രുവരി 28ന് ശേഷമായിരിക്കും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഒരു ജില്ലയിൽ മൂന്ന് വർഷം തുടരുന്നവരെയും സ്ഥലം മാറ്റണം എന്നതാണ് ഇലക്ഷൻ കമ്മീഷന്റെ പ്രധാന നിർദേശം.
റേഞ്ച് എ ഡി ജി മുതൽ സബ് ഇൻസ്‌പെക്ടർ വരെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർമാർ, എഡിഎമ്മുമാർ, സബ് ഡിവിഷണൽ മജിസ്ട്രേറ്റുമാർ, തഹസിൽദാർമാർ, ബിഡിഒ എന്നിവർക്കും ഈ നിർദേശം ബാധകമാണ്. തെരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമില്ലാത്തവരായ മെഡിക്കൽ ഓഫീസർമാർക്കും അധ്യാപകർക്കും ഈ നിർദേശം ബാധകമല്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
മെയ് 31നകം വിരമിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസുകൾ നിലവിലുള്ളവരോ, മുൻ തിരഞ്ഞെടുപ്പുകളിൽ വീഴ്ച വരുത്തിയവരോ ആയ ഉദ്യോഗസ്ഥരെയും നിലവിൽ അച്ചടക്ക നടപടികൾ നേരിടുന്നവരെയും തെരഞ്ഞെടുപ്പ് ജോലികളിൽ ഉൾപ്പെടുത്തരുത് എന്നും കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates