ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയിയെ എഐഎഡിഎംകെ സ്ഥാപകനും നടനുമായിരുന്ന എം ജി രാമചന്ദ്രനുമായി (എംജിആര്‍) താരതമ്യം ചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമി. അന്തരിച്ച മുന്‍ മുഖ്യമന്ത്രി എംജിആര്‍ തന്റെ ജീവിതകാലത്തുടനീളം ജനങ്ങളെ സേവിക്കുകയും തന്റെ സ്വത്തുക്കള്‍ ബധിരരും മൂകരുമായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി എഴുതിവെക്കുകയും ചെയ്ത മഹാനായ നേതാവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പളനിസ്വാമി. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. മറ്റുള്ളവരെ വിമര്‍ശിക്കുമ്പോള്‍ 'മര്യാദയും അച്ചടക്കവും' ആവശ്യമാണെന്നും താന്‍ എംജിആറിന്റെയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെയും 'രാഷ്ട്രീയ വിദ്യാലയത്തില്‍' പെട്ടയാളാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എംജിആര്‍ തങ്ങള്‍ക്ക് 'ദൈവമാണെന്നും' അതിനാല്‍ 'തമിഴക വെട്രി കഴകം' എന്ന പുതിയ പാര്‍ട്ടിയെ നയിക്കുന്ന വിജയിയുമായി എംജിആറിനെ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
'ദൈവമായി ഞങ്ങള്‍ കരുതുന്ന എംജിആറുമായി അദ്ദേഹത്തെ താരതമ്യം ചെയ്യരുത്. സിനിമയില്‍ നിന്ന് സമ്പാദിച്ച പണം എംജിആര്‍ ജനങ്ങള്‍ക്കായി ചെലവഴിച്ചു, ജീവിതകാലം മുഴുവന്‍ ജനങ്ങളുടെ ക്ഷേമത്തിനായി പ്രയത്‌നിച്ചു. മരണശേഷം അദ്ദേഹം തന്റെ സ്വത്തുക്കള്‍ ബധിരരും മൂകരുമായവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് ദാനം ചെയ്തു. ആ ഉത്തമനായ മനുഷ്യനാണ് ഞങ്ങളുടെ നേതാവ്,'- പളനിസ്വാമി പറഞ്ഞു.
'വിജയ് അങ്ങനെയുള്ള ഒരാളാണോ?' എന്ന് ചോദിച്ച പളനിസ്വാമി, രാഷ്ട്രീയത്തില്‍ വന്നാല്‍ തങ്ങളെ വിശ്വസിക്കുന്ന ജനങ്ങളെ കൈവിടരുത്, പ്രശ്‌നങ്ങളെ നേരിടണമെന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദിവസം മുതല്‍ കാലാവധി കഴിയുന്നത് വരെ താന്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ടെന്ന് പളനിസ്വാമി പറഞ്ഞു. വരള്‍ച്ച, ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം, ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന പാന്‍ഡെമിക് കാലം എന്നിവ മൂലമുണ്ടായ പ്രതിസന്ധികളെ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.അത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളിലും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മികച്ച ഭരണം കാഴ്ചവെക്കാന്‍ തനിക്ക് സാധിച്ചുവന്നും പളനിസ്വാമി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates