ന്യൂഡൽഹി: ഡോ. കഫീൽ ഖാനെതിരായ കേസിൽ ഉത്തർപ്രദേശ് സർക്കാരിനു സുപ്രീം കോടതിയിൽ തിരിച്ചടി. കഫീൽ ഖാനെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തി തടവിലാക്കിയതിനെതിരെ അലഹാബാദ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് യുപി സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ചതിനാണ് കഫീൽ ഖാനെതിരെ കേസെടുത്തത്.
ക്രിമിനൽ കേസുകളിൽ പ്രധാന്യമനുസരിച്ചാണു തീരുമാനമെടുക്കേണ്ടതെന്നും ഒരു കേസിലെ കരുതൽ തടങ്കൽ ഉത്തരവ് മറ്റൊരു കേസിൽ ഉപയോഗിക്കാനാവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ പറഞ്ഞു. കഫീൽ ഖാനെ മോചിപ്പിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഹൈക്കോടതിയുടേത് ശരിയായ ഉത്തരവാണെന്നും ഇടപെടാൻ കാരണമൊന്നും കാണുന്നില്ല. കോടതി പരാമർശങ്ങൾ, ക്രിമിനൽ കേസ് പ്രോസിക്യൂഷനെ ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കഫീൽ ഖാനെ എൻഎസ്എ പ്രകാരം തടങ്കലിലാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി നിയമപ്രകാരമുള്ളതല്ലെന്നു ചൂണ്ടിക്കാട്ടിയാണു യോഗി ആദിത്യനാഥ് സർക്കാർ സുപ്രീം കോടതിയിലെത്തിയത്. സഹോദരന്റെ വിവാഹ ദിവസം തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനുള്ള യുപി സർക്കാരിന്റെ ശ്രമമാണു പരാജയപ്പെട്ടതെന്നു ഡോ. കഫീൽ ഖാൻ പ്രതികരിച്ചു. നിയമ വ്യവസ്ഥിതിക്കും കഴിഞ്ഞ മൂന്നരവർഷമായി തന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്നു ഖാൻ പറഞ്ഞു.
അലിഗഢ് സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് ജനുവരിയിൽ മുംബൈയിലാണ് കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് എൻഎസ്എ ചുമത്തുകയും ചെയ്തിരുന്നു. ഡോക്ടറുടെ പ്രസംഗം വിദ്വേഷം പടർത്തുന്ന തരത്തിലായിരുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates