ന്യൂഡൽഹി: കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു. 80 വയസ്സായിരുന്നു. സിഖ് വിരുദ്ധ കലാപക്കേസിൽ തിഹാർ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു. ഔട്ടർ ഡൽഹി മണ്ഡലത്തിൽ നിന്നും മൂന്നു തവണ ലോക്സഭാംഗമായിരുന്നിട്ടുണ്ട്.
ആരോഗ്യനില മോശമായതിനെത്തുടർന്ന് സജ്ജൻകുമാറിനെ ജയിലിൽ നിന്നും സഫ്ദർജങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിൽ ഡൽഹി പാലം കോളനിയിലുണ്ടായ കലാപക്കേസിലാണ് സജ്ജൻകുമാറിനെ കോടതി ശിക്ഷിച്ചത്.
കലാപത്തിനിടെ അഞ്ച് പേരുടെ മരണത്തിന് കാരണക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2018 ഡിസംബർ 17-നാണ് ഡൽഹി ഹൈക്കോടതി സജ്ജൻ കുമാറിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സജ്ജൻകുമാറിന്റെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
കലാപത്തിനിടെ രണ്ടു സിഖുകാര്‍ കൊല്ലപ്പെട്ട കേസില്‍ 2025 ഫെബ്രുവരിയില്‍ ഡല്‍ഹി കോടതിയും സജ്ജന്‍കുമാറിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. അതേസമയം ജനക്പുരി, വികാസ് പുരി എന്നിവിടങ്ങളില്‍ അക്രമത്തിന് പ്രേരണ നല്‍കിയെന്ന കേസുകളില്‍ സജ്ജന്‍കുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates