ചെന്നൈ: താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വികെ ശശികല. ജയിൽ വാസത്തിനും കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് തിരിച്ച ശശികലയ്ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. അണ്ണാ ഡിഎംകെയുടെ പതാകയുള്ള കാറിൽ നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര. ശശികലയുടെ മടങ്ങിവരവിൻറെ പശ്ചാത്തലത്തിൽ ചെന്നൈയിലെ അണ്ണാ ഡിഎംകെ സ്ഥാപനങ്ങളിൽ സുരക്ഷ ശക്തമാക്കി.
താൻ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്ന് ശശികല വ്യക്തമാക്കി. അണ്ണാ ഡിഎംകെ തന്നെ ഭയപ്പെടുകയാണെന്നും അവർ കുറ്റപ്പെടുത്തി. ജയ സമാധി സർക്കാർ അടച്ചത് പേടി കാരണമാണ്. തന്റെ നീക്കം കാത്തിരുന്ന് കാണാമെന്നും ശശികല പ്രവർത്തകരോട് പറഞ്ഞു.
രാവിലെ ഏഴേമുക്കാലോടെ ബംഗളൂരുവിലെ റിസോർട്ടിൽ നിന്ന് നൂറിലധികം വാഹനങ്ങളുടെ അകമ്പടിയോടെ ശശികലയുടെ റോഡ് ഷോ തുടങ്ങി. റിസോർട്ടിൽ നിന്ന് അണ്ണാ ഡിഎംകെ പതാകയുള്ള സ്വന്തം കാറിൽ യാത്ര തുടങ്ങിയ ശശികല, അതിർത്തിയിൽവച്ച് പാർട്ടി പതാകയുള്ള അണ്ണാ ഡിഎംകെ പ്രവർത്തകൻറെ കാറിലേക്ക് മാറിക്കയറി. ശശികല സ്വന്തം കാറിൽ അണ്ണാ ഡിഎംകെ പതാക ഉപയോഗിക്കുന്നതിനെ തമിഴ്നാട് സർക്കാർ എതിർത്തിരുന്നു. അതിർത്തിയിൽ വച്ച് അണികൾ ശശികലയ്ക്ക് വൻ സ്വീകരണം നൽകി.
ശശികലയുടെ വരവ് കണക്കിലെടുത്ത് തമിഴ്നാട്ടിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് സർക്കാർ. ശശികല സന്ദർശിക്കാൻ സാധ്യതയുള്ള അണ്ണാ ഡിഎംകെ കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. പാർട്ടി ഓഫീസുകളിൽ ശശികയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates