ന്യൂഡൽഹി: ഇന്ത്യയും പാകിസ്ഥാനും തടവുകാരുടെ പട്ടിക കൈമാറി. ഇന്ത്യയുടെ കസ്റ്റഡിയിൽ 391 പാക് തടവുകാരും 33 മത്സ്യത്തൊഴിലാളികളുമാണ് ഉള്ളത്. ഇവരുടെ വിവരങ്ങളാണ് പാകിസ്ഥാന് കൈമാറിയത്. പാകിസ്ഥാന്റെ കസ്റ്റഡിയിൽ 58 ഇന്ത്യൻ തടവുകാരും 199 മത്സ്യത്തൊഴിലാളികളുമുണ്ട്. പാകിസ്ഥാൻ ഇവരുടെ പട്ടിക ഇന്ത്യക്കും കൈമാറി.
ഡിപ്ലോമാറ്റിക് ചാനൽ വഴിയാണ് ഇന്ത്യയും പാകിസ്ഥാനും പട്ടിക കൈമാറിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഇത്തരത്തിൽ തടവുകാരുടെ പട്ടിക കൈമാറുന്നത്. 1988ലാണ് ഇതുസംബന്ധിച്ച കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വച്ചത്. 1991 മുതലാണ് പട്ടിക കൈമാറാൻ തുടങ്ങിയത്.
തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാനിൽ ശിക്ഷ പൂര്‍ത്തിയാക്കിയ 167 ഇന്ത്യക്കാരുടെ മോചനം എത്രയും പെട്ടെന്ന് വേണമെന്നുള്ള ആവശ്യവും ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള 35 പേര്‍ക്ക് ഇതുവരെ കോണ്‍സുലേറ്റിന്‍റെ സഹായങ്ങളൊന്നും നൽകാൻ പാകിസ്ഥാൻ അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് സേവനങ്ങള്‍ നൽകാനുളള അനുമതി നൽകണമെന്നും ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates