ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമ പ്രവർത്തകർ സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരാണ് ഹർജി നൽകിയത്. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടു.
സൈനിക തലത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റവെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇസ്രേയലി ചാര സോഫ്റ്റവെയറായ പെഗാസസ് ഏതെങ്കിലും സർക്കാർ ഏജൻസികൾ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. വളരെ ഗുരുതരമായ ഈ ആരോപണങ്ങളിൽ വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
പെഗാസസ് ചോർത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണിത്. നേരത്തെ അഭിഭാഷകൻ എംഎൽ ശർമ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയ മറ്റ് രണ്ട് പേർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates