ബെംഗളൂരു: പോക്‌സോ കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെഡിയൂരപ്പയ്ക്ക് തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളി. കേസില്‍ വിചാരണക്കോടതി യെഡിയൂരപ്പയ്ക്ക് എതിരെ കുറ്റപത്രം പരിഗണിച്ചതും സമന്‍സ് അയച്ചതുമായ നടപടികൾ ജസ്റ്റിസ് എം ഐ അരുണ്‍ ശരിവച്ചു.
എന്നാല്‍, കേസിന്റെ വിചാരണ വേളയില്‍ യെഡിയൂരപ്പയുടെ സാന്നിധ്യം ആവശ്യമില്ലാത്ത സമയങ്ങളില്‍ ഹാജരാകാന്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു. അത്യാവശ്യഘട്ടങ്ങളില്‍ അല്ലാതെ യെഡിയൂരപ്പയെ വിളിച്ചു വരുത്തരുത്. ഈ ആവശ്യം ഉന്നയിച്ച് സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ പരിഗണിക്കണം എന്നാണ് കോടതിയുടെ നിര്‍ദേശം.
വിചാരണയില്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം കേസ് തീര്‍പ്പാക്കേണ്ടത്. ഹൈക്കോടതിയുടെ ഉത്തരവുകളിലെ നിരീക്ഷണങ്ങള്‍ വിചാരണയെ സ്വാധീനിക്കരുത്. കേസ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷയുമായി യെഡിയൂരപ്പയ്ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ബെംഗളൂരുവിലെ വസതിയില്‍ വെച്ച് യെഡിയൂരപ്പ തന്റെ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. ഒരു കേസിന്റെ കാര്യത്തില്‍ സഹായം അഭ്യര്‍ഥിച്ച് മകളോടൊപ്പം യെഡിയൂരപ്പയുടെ വീട്ടിലെത്തിയപ്പോള്‍ മകളുടെ നേര്‍ക്ക് ലൈംഗികാതിക്രമം കാണിച്ചതായാണ് പരാതി. തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ 54-കാരിയായ അമ്മ ശ്വാസകോശത്തിലെ അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ മാസം മരിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates