ബംഗളൂരു: മകനെ കഴുത്തുഞെരിച്ച് കൊന്നു മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളി പിതാവിന്റെ ക്രൂരത. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലുള്ള സെട്ടി മാഡമംഗല ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം. 12 വയസുകാരനായ നിഖില്‍ കുമാറാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്‍ 32കാരനായ ബാര്‍ബര്‍ തൊഴിലാളി മണികണ്ഠയാണ് കൊല നടത്തിയത്.
ക്രിക്കറ്റ് ബെറ്റിങിന് അടിമയായിരുന്നു മണികണ്ഠ. ഇക്കഴിഞ്ഞ ഐപിഎല്‍ പോരാട്ടത്തിനിടെ ഇത്തരത്തില്‍ വാതുവയ്പ്പ് നടത്തി മണികണ്ഠ ധാരണം പണം നഷ്ടപ്പെടുത്തിയിരുന്നു. ഇക്കാര്യം മനസിലാക്കിയ കുട്ടി അമ്മയോട് വിവരങ്ങള്‍ പറഞ്ഞു. ഇതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.
പലരില്‍ നിന്നായി പണം കടം വാങ്ങിയായിരുന്നു ഇയാള്‍ വാതുവയ്പ്പില്‍ പണമിറക്കിയത്. പിന്നാലെ നിരവധി പേര്‍ ഇയാളുടെ ബാര്‍ബര്‍ ഷോപ്പിലെത്തി പണം തിരികെ ചോദിക്കുന്നത് ദിവസവും കുട്ടി കാണാറുണ്ട്.
ഇക്കാര്യം കുട്ടി അമ്മയോട് പറഞ്ഞു. ഭാര്യ, പണം നഷ്ടപ്പെട്ട കാര്യം മണികണ്ഠയോട് ചോദിച്ചു. ഇരുവരും തമ്മില്‍ ഇക്കാര്യം പറഞ്ഞു വഴക്കായി.
ഇതില്‍ പ്രകോപിതനായ മണികണ്ഠ നിഖിലിനെ സ്‌കൂളിലാക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടു പോയി കൊല്ലുകയായിരുന്നു. ഗ്രാമത്തിലെ വാട്ടര്‍ ടാങ്കിന് സമീപത്ത് വച്ചാണ് കുട്ടിയെ ഇയാള്‍ ശ്വാസം മുട്ടിച്ച് കൊന്നത്. പിന്നീട് മൃതദേഹം വാട്ടര്‍ ടാങ്കില്‍ തള്ളുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം തുടരുന്നു.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates