ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തളളി. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു. ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
വോട്ടെണ്ണല്‍ മേശകളില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരെ നിയോഗിക്കുന്നത് പക്ഷപാതപരമായ തീരുമാനങ്ങള്‍ക്ക് കാരണമാകുമെന്നും ഇത് ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ സാഹചര്യമൊരുക്കുമെന്നുമായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഹാന്‍ഡ്ബുക്കില്‍ ഇത്തരമൊരു നിര്‍ബന്ധിത വ്യവസ്ഥയില്ലെന്നും ബംഗാളില്‍ മാത്രമാണ് ഈ രീതി നടപ്പിലാക്കുന്നതെന്നും ടിഎംസി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരായാലും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായാലും അവര്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരില്‍ അര്‍പ്പിതമായ കടമ സത്യസന്ധതയോടെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെയാണ് സുപ്രീം കോടതി നടപടി.
വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായും അസിസ്റ്റന്റുമാരായും കേന്ദ്ര സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ കല്‍ക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെ തൃണമൂല്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഈ പരാമര്‍ശം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates