ബംഗളൂരു: 2024 തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്കും ബിജെപിക്കും ബദലായി ഐക്യം കെട്ടിപ്പൊക്കുന്നതിന് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ബംഗളൂരുവിൽ യോഗത്തിന് തുടക്കമായി. 26 രാഷ്ട്രീയ കക്ഷികളിലെ 49 നേതാക്കളാണ് യോഗത്തിൽ പങ്കെടുക്കുക. ഔദ്യോഗിക യോഗം ഇന്ന് രാവിലെ 11 മണിക്ക് ബംഗളൂരു താജ് വെസ്റ്റ് എൻഡ് ഹോട്ടലിൽ ആരംഭിക്കും. രണ്ടു ദിവസമായാണ് യോഗം. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സംയുക്ത വാർത്താസമ്മേളനത്തിൽ ഭാവി പരിപാടി വിശദീകരിക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സമാജ്‌വാദി പാർടി നേതാവ് അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള (നാഷണൽ കോൺഫറൻസ്), മെഹബൂബ മുഫ്‌തി (പിഡിപി), ജയന്ത് ചൗധരി (ആർഎൽഡി), പി കെ കുഞ്ഞാലിക്കുട്ടി, ഖാദർ മൊയ്‌ദീൻ, സാദിഖ് അലി ഷിഹാബ് തങ്ങൾ (മുസ്ലിം ലീഗ്), ജോസ് കെ മാണി (കേരള കോൺഗ്രസ്), പി ജെ ജോസഫ് (കേരള കോൺഗ്രസ് ജെ), എൻ കെ പ്രേമചന്ദ്രൻ (ആർഎസ്‌പി), ജി ദേവരാജൻ (ഫോർവേർഡ് ബ്ലോക്ക്) തുടങ്ങിയവർ ഇന്നലെ രാത്രി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തു.
എൻസിപി നേതാവ് ശരദ് പവാർ ഇന്ന് എത്തും. ബംഗളൂരു വിമാനത്താവളത്തിൽ എത്തിയ നേതാക്കളെ സിദ്ധരാമയ്യയും ശിവകുമാറും ചേർന്ന് വരവേറ്റു. പാട്‌നയിൽ നടന്ന ആദ്യ യോഗം 16 പാർട്ടികളാണ് പങ്കെടുത്തത്. പിന്നീട് പത്ത് പാർട്ടികൾ കൂടി പ്രതിപക്ഷ സഖ്യത്തിൽ ചേർന്നു.
നരേന്ദ്ര മോദി സർക്കാരിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ ശക്തമായ മുന്നേറ്റമായി യോഗം മാറും. പ്രധാനമായും മൂന്ന് അജണ്ടകളാണ് യോഗത്തിൽ ഉണ്ടാവുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. വിശാല ഐക്യത്തിന് പുതിയ പേര് നൽകുന്ന കാര്യവും യോഗത്തിൽ പരിഗണിക്കും. അതിന് ചെയർപേഴ്സണോ കൺവീനറോ വേണോ എന്നും ചർച്ചയിലുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ കക്ഷികൾ കൂട്ടായ്‌മയിൽ അണിചേരുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ഫോർമുല. ഇതോടൊപ്പം, വിലക്കയറ്റം, തൊഴിലില്ലായ്മ, ഏക സിവിൽ കോഡ്, മണിപ്പൂർ വിഷയം അടക്കം ജനങ്ങൾക്കിടയിൽ ഉയർത്തേണ്ട വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. അതേസമയം കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പ്രതിപക്ഷ യോഗത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. അതിനിടെ എൻഡിഎ യോഗവും ഇന്ന് ഡൽഹിയിൽ നടക്കും. 38 പാർട്ടികൾ പങ്കെടുക്കുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates