ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ ഫയലുകള്‍ കുന്നുകൂടുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ജില്ലാ കോടതികളിലുമായി ആകെ 5.64 കോടി കേസുകളാണ് നിലവില്‍ തീര്‍പ്പാക്കാനുള്ളതെന്ന് നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാൾ രാജ്യസഭയെ അറിയിച്ചു. സുപ്രീംകോടതിയില്‍ മാത്രം 96,000-ലധികം കേസുകള്‍ ഇനിയും തീര്‍പ്പാക്കാനുണ്ട്.
ഇതില്‍ പതിനായിരത്തിലധികം കേസുകള്‍ പത്തു വര്‍ഷത്തിലേറെയായി തുടരുന്നവയാണ്. 30 വര്‍ഷത്തിലേറെയായി വിധി വരാത്ത 26 കേസുകളും 20 വര്‍ഷത്തിലേറെയായി മാറ്റിവെച്ച 558 കേസുകളും സുപ്രീംകോടതിയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതികളില്‍ മാത്രമായി കഴിഞ്ഞ 30 വര്‍ഷത്തിലധികമായി വിധി കാത്തു നില്‍ക്കുന്നത് 80,660 കേസുകളാണുള്ളത്. കേസുകള്‍ തീര്‍പ്പാക്കുന്നത് പൂര്‍ണമായും ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെന്നും അതിനാല്‍ എക്‌സിക്യൂട്ടീവിന് ഇതിനായി കൃത്യമായ സമയപരിധി നിശ്ചയിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. സാക്ഷികളുടെയും അന്വേഷണ ഏജന്‍സികളുടെയും സഹകരണം, തെളിവുകളുടെ സ്വഭാവം, നിയമപരമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങിയവ കേസുകള്‍ നീണ്ടു പോകാന്‍ കാരണമാകുന്നു.
കോടതികളിലെ ജഡ്ജിമാരുടെ കുറവാണ് ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടയാക്കുന്ന മറ്റൊരു പ്രധാന പ്രതിസന്ധി. രാജ്യത്തെ 25 ഹൈക്കോടതികളിലായി അനുവദിക്കപ്പെട്ട 1,122 ജഡ്ജിമാരുടെ സ്ഥാനത്ത് നിലവില്‍ 341 ഒഴിവുകളാണുള്ളത്. കീഴ്‌ക്കോടതികളിലെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. അനുവദിക്കപ്പെട്ട 30,868 തസ്തികകളില്‍ 7,311 എണ്ണവും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആവശ്യമായ ഭൗതിക സാഹചര്യങ്ങളുടെയും കോടതി ജീവനക്കാരുടെ കുറവും നടപടികളെ മന്ദഗതിയിലാക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates