ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി നയാര എനര്‍ജി. പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് ലിറ്ററിന് 3 രൂപയും ആണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയിലർമാരാണ് നയാര എനര്‍ജി. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള കമ്പനിയാണിത്.
പൊതുമേഖലാ എണ്ണക്കമ്പനികളും മറ്റ് സ്വകാര്യ കമ്പനികളും സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ മാറ്റം വരുത്താതെ പിടിച്ചുനില്‍ക്കുമ്പോഴാണ് നയാരയുടെ ഇരുട്ടടി. ഇറാന്‍-യുഎസ് യുദ്ധം മൂലമുണ്ടായ ഊര്‍ജ്ജ ആശങ്കകളുടെ പശ്ചാത്തലത്തില്‍ ആഗോള വിപണിയിലുണ്ടായ പ്രതിസന്ധി ക്രൂഡ് ഓയില്‍ വിലയുള്‍പ്പെടെ ഉയരാന്‍ ഇടയാക്കിയിട്ടും രാജ്യത്ത് സാധാരണ പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നല്ല. എന്നാല്‍, പ്രീമിയം പെട്രോളിന് ലിറ്ററിന് രണ്ടു രൂപയും വ്യവസായങ്ങള്‍ക്കുള്ള ഡീസലിന് 22 രൂപയും അടുത്തിടെ കൂട്ടിയിരുന്നു. മാര്‍ച്ച് 20 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരികയും ചെയ്തിരുന്നു.
അതിനിടെ. റഷ്യന്‍ എണ്ണ കമ്പനിയായ റോസ്‌നെഫ്റ്റിന്റെ പങ്കാളിത്തമുള്ള നയാര എനര്‍ജിയുടെ എണ്ണ ശുദ്ധീകരണ പ്ലാന്റ് 35 ദിവസത്തേക്ക് അടച്ചിടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ ശുദ്ധീകരണ ശേഷിയുള്ള, ഗുജറാത്തിലെ, വാദിനാര്‍ റിഫൈനറിയാണ് അടച്ചിടാന്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ആദ്യം മുതലാണ് അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് നീക്കം. ഇതോടെ രാജ്യത്തെ ക്രൂഡ് ഓയില്‍ ശുദ്ധീകരണ ശേഷിയില്‍ 8 ശതമാനം കുറവുണ്ടാകും. നയാര പമ്പുകള്‍ക്കും പൊതുമേഖലാ കമ്പനികള്‍ക്കുമാണ് ഈ പ്ലാന്റില്‍ നിന്നും എണ്ണ നല്‍കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates