ബെംഗളൂരു: എൻട്രൻസ് പരീക്ഷ എഴുതണമെങ്കിൽ പൂണൂൽ അഴിച്ചുവെക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് കർണാടകയിൽ വിവാദം. ബെംഗളുരുവിലെ കൃപാനിധി കോളജിൽ നടന്ന പരീക്ഷയ്ക്കിടയിലാണ് അഞ്ച് ബ്രാഹ്മണ വിദ്യാർത്ഥികളോട് പൂണൂൽ ധരിച്ച് പരീക്ഷാഹാളിലേക്ക് പ്രവേശിക്കാൻ സാധിക്കില്ലെന്ന് ഇൻവിജലേറ്റർമാർ അറിയിച്ചത്.
കഴിഞ്ഞ വർഷം നടന്ന പരീക്ഷയിലും സമാന സംഭവം വിവാദമായപ്പോൾ പരീക്ഷാകേന്ദ്രങ്ങളിൽ പൂണൂൽ അഴിപ്പിക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിരുന്നു. പ്രൊഫഷണൽ കോളജുകളിലേക്കുള്ള പ്രവേശനത്തിന് വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്ന പൊതു പരീക്ഷയ്ക്കിടെയാണ് സംഭവം.
പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പൂണൂലുകൾ അഴിച്ചുവെക്കണമെന്ന് ഇൻവിജിലേറ്റർ ആവശ്യപ്പെട്ടതായാണ് വിദ്യാർത്ഥികൾ പറഞ്ഞത്. പരീക്ഷകഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥികൾ പുറത്തെത്തി രക്ഷിതാക്കളെ വിവരമറിയിച്ചതോടെ പരീക്ഷാകേന്ദ്രത്തിൽ വാക്കേറ്റമുണ്ടായി. പൂണൂൽ ഊരിമാറ്റരുതെന്ന സ്റ്റാൻഡിങ് നിർദ്ദേശം ഉണ്ടായിരിക്കെ അത് ഊരിമാറ്റാൻ ആവശ്യപ്പെട്ടതിന്റെ ഉദ്ദേശ്യത്തെ രക്ഷിതാക്കൾ ചോദ്യം ചെയ്യുകയായിരുന്നു.
"പരീക്ഷാകേന്ദ്രത്തിൽ ലോഹങ്ങളുടെ പ്രവേശിക്കാൻ പാടില്ല എന്നത് അറിയാമായിരുന്നു, എന്നാൽ എന്തിനാണ് പൂണൂൽ അഴിച്ചുവെക്കുന്നതെന്നു മനസ്സിലായില്ലെന്ന്" പരീക്ഷാർത്ഥികളിൽ ഒരാൾ പറഞ്ഞു. കൈയ്യിൽ കെട്ടിയിരുന്ന ചരടുകളടക്കം ഇൻവിജിലേറ്റർമാർ ഊരിമാറ്റിയതായും വിദ്യാർത്ഥികൾ പരാതിപ്പെട്ടു.
ശിവമോഗ, ബിദർ, തുടങ്ങിയ സ്ഥലങ്ങളിൽനിന്നും സമാനമായ വിവാദങ്ങളുണ്ടായതോടെ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി എം സി സുധാകർ മാതാപിതാക്കൾക്ക് ഉറപ്പുനൽകി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates