ബംഗലൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ജീവനൊടുക്കിയ വ്യവസായി സി ജെ റോയിക്ക് മറ്റെവിടെ നിന്നെങ്കിലും ഭീഷണി ഉണ്ടായിരുന്നോയെന്ന് അന്വേഷിക്കുന്നു. റോയിയുടെ 2019 ന് ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇന്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിലായിരുന്നു. അതിനിടെ റോയിയുടെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തിന് ( എസ്ഐടി) കർണാടക സർക്കാർ രൂപം നൽകി.
സി ജെ റോയി അടക്കം 6 റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെക്കുറിച്ചു ബ്യൂറോ സമർപ്പിച്ച വിശദ റിപ്പോർട്ട് ഇക്കണോമിക് ഇന്റലിജൻസ് കൗൺസിൽ പരിശോധിച്ചു. തുടർനടപടികളുടെ ഭാഗമായി ഇതിൽ 4 കമ്പനികളുടെ കണക്കുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സർക്കാരിന്റെ നിർദേശം ലഭിച്ചത്. 2025 ഡിസംബർ മൂന്നിനാണ് ഐ ടി ഉദ്യോഗസ്ഥർ ആദ്യം ബെംഗളൂരുവിൽ പരിശോധനയ്‌ക്കെത്തിയത്. ജനുവരി 28-ന് ഉദ്യോഗസ്ഥർ വീണ്ടുമെത്തിയിരുന്നു.
ഡിസംബറിലെ പരിശോധനയിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പരിശോധനയ്ക്കെത്തിയത്. റോയിയെ ദുബായിൽ നിന്നും വിളിച്ചു വരുത്തുകയും ചെയ്തു. റോയി ജീവനൊടുക്കാൻ കാരണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചെലുത്തിയ സമ്മർദ്ദം ആണെന്നാണ് കുടുംബത്തിന്‍റെ ആരോപണം. എന്നാൽ പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു മരിക്കാൻ തക്ക ഒന്നും ഓഫിസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
റോയിയുടെ മരണം അന്വേഷിക്കാൻ ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ (സൗത്ത്) ലോകേഷ് ജഗൽസാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ കർണാടകസർക്കാർ രൂപീകരിച്ചു. ജോയിന്റ് കമ്മിഷണർ (വെസ്റ്റ് സോൺ) സി. വംശികൃഷ്ണയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം. ബെംഗളൂരു പൊലീസിന്റെ സെൻട്രൽ, സൗത്ത് ഡിവിഷനുകളിലെയും സി.സി.ആർ.ബി.യിലെയും അശോക് നഗർ പൊലീസ് സ്റ്റേഷനിലെയും മുതിർന്ന ഉദ്യോഗസ്ഥർ സംഘത്തിൽ അംഗങ്ങളാണ്. അസ്വാഭാവികമരണത്തിന് അശോക് നഗർ പൊലീസ് രജിസ്റ്റർചെയ്ത കേസാണ് എസ്.ഐ.ടി.ക്ക് കൈമാറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates