ചെന്നൈ; നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരും. തമിഴ്നാട് സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. ചികിത്സയിലാണെങ്കിലും മന്ത്രിയായി തുടരാമെന്ന് ഉത്തരവിൽ പറയുന്നു. ഗവർണറുടെ നിലപാടിനെ തള്ളിയാണ് സർക്കാർ ഉത്തരവ്.
സെന്തിൽ മന്ത്രിയായി തുടരുന്നതിനെ ഗവർണർ എതിർത്തിരുന്നു. സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് കൈമാറുന്നതിനെ ഗവര്‍ണര്‍ ആര്‍ എന്‍ രവി അംഗീകാരം നല്‍കിയിരുന്നു. വകുപ്പില്ലാമന്ത്രിയായി തുടരാന്‍ സെന്തില്‍ ബാലാജിയെ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ശുപാര്‍ശ ഗവര്‍ണര്‍ നിരാകരിച്ചിരുന്നു. വകുപ്പില്ലാത്ത മന്ത്രിയായി സെന്തിലിന് തുടരാനാകില്ലെന്ന് ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നിലവില്‍ സെന്തില്‍ ക്രിമിനല്‍ നടപടികള്‍ നേരിടുകയാണ്. കൂടാതെ കേസില്‍ അറസ്റ്റിലായ സെന്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നതായും ചൂണ്ടിക്കാണിച്ചാണ് ഗവര്‍ണര്‍ നിലപാട് വ്യക്തമാക്കിയത്. എന്നാൽ ഇത് തള്ളിക്കൊണ്ടാണ് സർക്കാർ നടുപടി.
സെന്തിൽ കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് തങ്കം തെന്നരശനും എക്‌സൈസ് വകുപ്പ് മുത്തുസ്വാമിക്കുമാണ് കൈമാറിയത്. അതിനിടെ സെന്തില്‍ ബാലാാജിയുടെ സഹോദരനും സമന്‍സ് അയച്ചു. ആദായനികുതി വകുപ്പാണ് അശോക് കുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച ചെന്നൈയിലെ ഐടി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഇഡി റെയ്ഡിന് മുന്‍പ് സെന്തില്‍ ബാലാജിയുടെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും സഹോദരന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നിര്‍ണായക രേഖകള്‍ കണ്ടെത്തിയതായാണ് ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അശോക് കുമാറിനോട് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates