ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജികളിൽ സുപ്രീം കോടതി ഈ മാസം അഞ്ചിന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുക.
മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ റാം, ശശികുമാർ എന്നിവരാണ് ഹർജി നൽകിയത്. സുപ്രീം കോടതിയിലെ സിറ്റിങ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. പെഗാസസ് ചോർത്തലിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ എത്തുന്ന മൂന്നാമത്തെ ഹർജിയാണ് ഇരുവരും സമർപ്പിച്ചത്. നേരത്തെ അഭിഭാഷകൻ എംഎൽ ശർമ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എന്നിവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
സൈനിക തലത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് ഹർജിയിൽ ഇരുവരും ആരോപിച്ചിരുന്നു. ഇസ്രേയലി ചാര സോഫ്റ്റവെയറായ പെഗാസസ് ഏതെങ്കിലും സർക്കാർ ഏജൻസികൾ ഉപയോഗിക്കുന്നുവോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. വളരെ ഗുരുതരമായ ഈ ആരോപണങ്ങളിൽ വിശ്വസനീയവും സ്വതന്ത്രവുമായ അന്വേഷണം ഉറപ്പാക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates