vijay 
India

തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭയുടെ വകുപ്പുവിഭജനം പൂർത്തിയായി; ആഭ്യന്തരം വിജയ് നിലനിർത്തി, ധനകാര്യം മേരി വിൽസന്, പുതുതായി എഐ മന്ത്രാലയവും

കെ.എ. സെങ്കോട്ടയ്യനെ ധനമന്ത്രി സ്ഥാനത്തുനിന്ന് റവന്യൂവിലേക്ക് മാറ്റി ; കോൺഗ്രസ് മന്ത്രിമാരിൽ രാജേഷ് കുമാറിന് ടൂറിസവും വിശ്വനാഥന് ഉന്നതവിദ്യാഭ്യാസവും.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമേറ്റ് രണ്ടാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി സി. ജോസഫ് വിജയ് നടത്തിയ ഒന്നാം മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ, മന്ത്രിമാരുടെ പുതുക്കിയ വകുപ്പുവിഭജന പട്ടിക രാജ്ഭവൻ ഔദ്യോഗികമായി പുറത്തിറക്കി. ഭരണതലപ്പത്തെ ഏറ്റവും നിർണ്ണായകമായ പൊതുഭരണം, ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്, ഹോം (ആഭ്യന്തരം), പോലീസ്, മുനിസിപ്പൽ അഡ്മിനിസ്‌ട്രേഷൻ, നഗര-കുടിവെള്ള വിതരണം, യുവജനക്ഷേമം തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിജയ് തന്നെ തന്റെ കൈവശം നിലനിർത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പക്കലുണ്ടായിരുന്ന വനിതാ ക്ഷേമ വകുപ്പ് ഒഴിവാക്കുകയും, പകരം ദാരിദ്ര്യ നിർമ്മാർജ്ജനം, പ്രത്യേക പദ്ധതികൾ എന്നിവ അദ്ദേഹത്തിന്റെ വകുപ്പുകളിലേക്ക് പുതുതായി കൂട്ടിച്ചേർക്കുകയും ചെയ്തു.

വകുപ്പുവിഭജനത്തിൽ ഏറ്റവും വലിയ അഴിച്ചുപണി നടന്നത് മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യന്റെ കാര്യത്തിലാണ്. ധനകാര്യ വകുപ്പായിരുന്നു നേരത്തെ സെങ്കോട്ടയ്യന് നൽകിയിരുന്നത് എങ്കിൽ, പുതിയ ഉത്തരവ് പ്രകാരം അദ്ദേഹത്തെ ധനമന്ത്രി സ്ഥാനത്തുനിന്ന് പൂർണ്ണമായി റവന്യൂ, ദുരന്തനിവാരണം, നിയമസഭാ വകുപ്പുകളുടെ ചുമതല നൽകി. പുതുതായി മന്ത്രിസഭയിലേക്ക് എത്തിയ എൻ. മേരി വിൽസനാണ് അത്യന്തം പ്രാധാന്യമുള്ള ധനകാര്യം, പെൻഷൻ, പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റ് വകുപ്പുകൾ വിജയ് കൈമാറിയിരിക്കുന്നത്. കൂടാതെ, തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI - കൃത്രിമ ബുദ്ധി) മാത്രമായി ഒരു പ്രത്യേക മന്ത്രാലയം രൂപീകരിക്കുകയും, വിവരസാങ്കേതികവിദ്യ (IT) വകുപ്പിനൊപ്പം എഐ മന്ത്രാലയത്തിന്റെ ചുമതല ആർ. കുമാറിന് നൽകുകയും ചെയ്തത് വലിയ ഡിജിറ്റൽ വിപ്ലവത്തിന് മുന്നോടിയായാണ്.

കോൺഗ്രസ് മന്ത്രിമാർക്ക് ഉന്നതവിദ്യാഭ്യാസവും ടൂറിസവും

നീണ്ട 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ്‌നാട് ഭരണത്തിൽ പങ്കാളികളായ കോൺഗ്രസ് ജനപ്രതിനിധികൾക്ക് അതീവ പ്രാധാന്യമുള്ള വകുപ്പുകളാണ് മുഖ്യമന്ത്രി വിജയ് അനുവദിച്ചിരിക്കുന്നത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവും കിള്ളിയൂർ എംഎൽഎയുമായ എസ്. രാജേഷ് കുമാറിനെ ടൂറിസം, ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ മന്ത്രിയാക്കി നിശ്ചയിച്ചു. മേലൂർ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ പി. വിശ്വനാഥന് ഉന്നതവിദ്യാഭ്യാസ വകുപ്പാണ് കൈമാറിയിട്ടുള്ളത്.

മറ്റൊരു മന്ത്രിയായ ആർ. നിർമ്മൽ കുമാറിന്റെ കൈവശമുണ്ടായിരുന്ന വകുപ്പുകളിൽ നിന്നും നിയമസഭാ വകുപ്പ് ഒഴിവാക്കി അത് സെങ്കോട്ടയ്യന് കൈമാറുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യ നിർമ്മാർജ്ജന വകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയതോടെ എൻ. ആനന്ദിന് റൂറൽ ഡെവലപ്‌മെന്റ്, പഞ്ചായത്ത് രാജ്, ജലസേചനം എന്നീ വകുപ്പുകൾ മാത്രമായി നിജപ്പെടുത്തി.

മറ്റ് പുതിയ മന്ത്രിമാരും അവർക്ക് ലഭിച്ച വകുപ്പുകളും

പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മറ്റ് യുവനേതാക്കൾക്കുംപ്രാധാന്യമുള്ള വകുപ്പുകളാണ് ലഭിച്ചിട്ടുള്ളത്. ശ്രീനാഥിനെ ഫിഷറീസ് (മത്സ്യബന്ധന) വകുപ്പ് മന്ത്രിയായും, കമാലി എസിനെ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും നിയമിച്ചു. സി. വിജയലക്ഷ്മിക്ക് ക്ഷീരവികസന വകുപ്പും, ആർ.വി. രഞ്ജിത് കുമാറിന് വനം വകുപ്പുമാണ് നൽകിയിട്ടുള്ളത്. കൃഷി, ഹോർട്ടികൾച്ചർ, കരിമ്പ് വികസനം എന്നിവയടങ്ങുന്ന കൃഷി മന്ത്രാലയം വിനോദിന് നൽകിയപ്പോൾ, രാജീവിന് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പുകൾ അനുവദിച്ചു.

ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ്, സിഎംഡിഎ (CMDA) എന്നിവയുടെ ചുമതല ബി. രാജ്കുമാറിനാണ്. വി. ഗാന്ധിരാജ് സഹകരണ വകുപ്പ് മന്ത്രിയാകും. കുടിൽ വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളും ഉൾപ്പെടുന്ന റൂറൽ ഇൻഡസ്ട്രീസ് വകുപ്പ് പി. മഥൻ രാജ കൈകാര്യം ചെയ്യുമ്പോൾ, വനിതാ ക്ഷേമവും പോഷകാഹാര പദ്ധതിയും ഉൾപ്പെടുന്ന സോഷ്യൽ വെൽഫെയർ വകുപ്പ് ജഗദീശ്വരി കെ.ക്ക് നൽകി. എം. വിജയ് ബാലാജിക്ക് കൈത്തറിയും ഖാദിയും, ലോകേഷ് തമിഴ്സെൽവൻ ഡി.ക്ക് വാണിജ്യ നികുതിയും രജിസ്‌ട്രേഷനും ലഭിച്ചു. എ. വിജയ് തമിഴൻ പാർത്ഥിപന് ഗതാഗത വകുപ്പും, രമേശിന് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് (HR&CE) വകുപ്പും, കെ. തെന്നരശിന് പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പും നൽകി. വി. സമ്പത്ത് കുമാർ പിന്നാക്ക ക്ഷേമവും, ജെ. മുഹമ്മദ് ഫർവാസ് തൊഴിൽ വകുപ്പും കൈകാര്യം ചെയ്യും. ഡി. ശരത്കുമാറിന് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റും, കെ. വിഘ്നേഷിന് എക്‌സൈസ് മന്ത്രാലയവുമാണ് പുതിയ പുനഃസംഘടനയിലൂടെ ലഭിച്ചിരിക്കുന്നത്.

TN Cabinet expansion: Sengottaiyan moved to Revenue, Marie Wilson gets Finance, exclusive AI ministry

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരന് ചിരിച്ച് കൈകൊടുത്ത് പിണറായി; പേരിലെ 'മേനോൻ' ആവർത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

'മധുവിധു', 'ഭീഷ്മർ'; ഈ വാരാന്ത്യം പൊട്ടിച്ചിരിയുടെ മേളം, ഒടിടി റിലീസുകൾ

പാകിസ്ഥാനെ ബംഗ്ലാദേശ് വീഴ്ത്തി; തിരിച്ചടി ഇന്ത്യക്കും! ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ താഴേക്ക്

കരുത്തുറ്റ ബാറ്ററി, മികച്ച ദൃശ്യാനുഭവം; ഓപ്പോയുടെ രണ്ടു ഫോണുകള്‍ വിപണിയില്‍, ഫീച്ചറുകള്‍

പല തരം ചായ പരിചയപ്പെടാം

SCROLL FOR NEXT