മധുര: ഒരു വ്യക്തിക്ക് രേഖകളില്‍ ജാതിയും മതവും പരാമര്‍ശിക്കാതെയിരിക്കാമെങ്കിലും ജാതി-മത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ലെന്ന് മദ്രാസ് ഹൈക്കോടതി. തഹസില്‍ദാര്‍ക്ക് അവരുടെ ഇഷ്ടാനുസരണം സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നും അത്തരം അനിയന്ത്രിതമായ അധികാരങ്ങള്‍ ഭരണപരമായ അരാജകത്വത്തിനും ഭരണഘടനാ ലംഘനത്തിനും ഇടയാക്കുമെന്നും ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം കൂട്ടിച്ചേര്‍ത്തു. റവന്യൂ അതോറിറ്റി തങ്ങളുടെ അധികാരങ്ങള്‍ പ്രാബല്യത്തിലുള്ള ചട്ടങ്ങളുടെയും സര്‍ക്കാര്‍ ഉത്തരവുകളുടെയും പരിധിയില്‍ നിന്ന് വിനിയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.
ജാതിമത രഹിത സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് നല്‍കാന്‍ തിരുപ്പത്തൂര്‍ ജില്ലാ കലക്ടറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം ഒരു സര്‍ട്ടിഫിക്കറ്റ് നേടാനുള്ള താത്പര്യത്തെ കോടതി അഭിനന്ദിച്ചു. എന്നാല്‍ നിലവിലെ നിയമപ്രകാരം കോടതിക്ക് അത്തരത്തിലൊരു നിര്‍ദേശം നല്‍കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
അനന്തരാവകാശം, സംവരണം മുതലായവയ്ക്ക് വ്യക്തിനിയമങ്ങള്‍ പ്രയോഗിക്കുന്നതിനാല്‍ ജാതിമത രഹിത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യാഘാതങ്ങള്‍ മനസിലാക്കാതെ വ്യക്തികള്‍ തീരുമാനമെടുക്കുമ്പോള്‍ വരും തലമുറയെയും ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
02.07.1973 ലെ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒരാള്‍ക്ക് തന്റെ ജാതിയും മതവും പരാമര്‍ശിക്കാന്‍ വിവേചനാധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിലെയും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളിലെയും കോളങ്ങള്‍ പൂരിപ്പിക്കാതെ വിടാന്‍ ഇത് പ്രകാരം ഒരു വ്യക്തിക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates