കൊല്‍ക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഉജ്ജ്വല വിജയം നേടുമെന്ന് മമത ബാനർജി. 200-ലധികം സീറ്റുകൾ പാർട്ടി നേടും. പുറത്ത് വന്നിരിക്കുന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വോട്ടെണ്ണൽ ഏജൻ്റുമാരുമായുള്ള വിഡിയോ കോൺഫറൻസിൽ മമത പറഞ്ഞു.
“നമ്മൾ ജയിക്കാൻ പോകുകയാണ്. ഇത്തവണ 200-ലധികം സീറ്റുകൾ നേടി വൻ വിജയം നമ്മൾ സ്വന്തമാക്കും. എക്സിറ്റ് പോളുകൾ സ്റ്റോക്ക് വിപണിയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം മാത്രമാണ്. 2021ലും 2024ലും അവർ ഇങ്ങനെ ചെയ്തിരുന്നു, അത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്” മമത വ്യക്തമാക്കി.
തൃണമൂൽ പ്രവർത്തകർക്കെതിരെ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് ക്രൂരത കാട്ടി. അതിക്രമങ്ങൾക്ക് ഇരയായവർക്ക് പാർട്ടി വേണ്ട പരിഗണന നൽകുമെന്നും മമത ബാനർജി വ്യക്തമാക്കി.
അതേ സമയം, പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ നിയമനവുമായി ബന്ധപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീം കോടതി തളളിയിരുന്നു. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ കൗണ്ടിങ് സൂപ്പർവൈസർമാരായും അസിസ്റ്റന്റുമാരായും നിയമിക്കുന്നതിൽ തെറ്റില്ലെന്നു പറഞ്ഞ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.
ഉദ്യോഗസ്ഥർ സർക്കാർ ജീവനക്കാരാണെന്നും അവരെ വിശ്വാസത്തിലെടുക്കണമെന്നും കോടതി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സര്‍ക്കുലര്‍ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവിറക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates