ന്യൂഡൽഹി: 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു. തെക്കൻ ഡൽഹിയിലെ ഫത്തേപുർ ബേരിയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 26 കാരിയായ ജ്യോതിയെയാണ് ഫത്തേപുർ ബേരിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
അസുഖ ബാധിതനായ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്നാണ് യുവതി കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നത്. ഫത്തേപുർ ബേരിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.
ജ്യോതി തന്റെ ഷാൾ ഉപയോഗിച്ച് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയുടെ മരണം സംബന്ധിച്ച് മാതാപിതാക്കൾ പരസ്പരം പഴിചാരിയതിനാൽ കേസ് അന്വേഷണം അങ്ങേയറ്റം സങ്കീർണ്ണത നിറഞ്ഞതായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കുട്ടിയുടെ പിതാവ് സാത്വീറാണ് കൊലപാതകത്തിന് പിന്നിലെന്നാരോപിച്ച് ജ്യോതിയുടെ ബന്ധുക്കൾ രംഗത്തെത്തി. എന്നാൽ പിതാവല്ല ജ്യോതിയാണ് കുട്ടിയെ കൊന്നതെന്ന് സാത്വീറിന്റെ ബന്ധുക്കളും ആരോപിച്ചു. ഇതോടെയാണ് കേസ് കൂടുതൽ സങ്കീർണ്ണമായത്.
പിന്നാലെ ഫത്തേപുർ ബേരി പൊലീസ് നടത്തിയ അന്വേഷണത്തിൽ മാതാവ് ജ്യോതിയാണ് കുട്ടിയുടെ കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോൾ വിവരങ്ങൾ, സാക്ഷി മൊഴികൾ എന്നിവയടക്കം പരിശോധിച്ചാണ് അന്വേഷണ സംഘം കുറ്റം തെളിയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates