ന്യൂഡല്‍ഹി : അയോധ്യ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഭൂമി തർക്ക കേസിൽ വാദം കേൾക്കുന്ന തീയതി കോടതി ഇന്ന് തീരുമാനിച്ചേക്കും. തർക്കഭൂമി വിഭജിക്കണണെന്ന അലഹാബാദ് ഹൈക്കോടതി വിധിക്കെതിരായ ഹർജികൾ കോടതി പരിഗണിക്കും.
അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് പുറമെ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് 2010 സെപ്റ്റംബർ 30നു നൽകിയ വിധിക്കെതിരെയുള്ള അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് 16 ഹര്‍ജികളാണ് കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും 15 ട്രങ്ക് പെട്ടികള്‍ നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും. കേസ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെടും. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ കേസിലെ തീർപ്പ് നിർണായകമാകും.
നേരത്തെ കേസ് പരിഗണിക്കുന്നത് ജനുവരി 29 ന് നിശ്ചയിച്ചിരുന്നു. എന്നാല്‍ ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെട്ടിരുന്ന എസ് എ ബോബ്‌ഡെ അവധിയില്‍ ആയിരുന്നതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു. നേരത്തെ രൂപീകരിച്ചിരുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്‍മാറിയതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഭരണഘടനാ ബഞ്ച് പുനഃസംഘടിപ്പിക്കുകയായിരുന്നു. മുസ്ലിം സംഘടനകളുടെ അഭിഭാഷകന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഭരണഘടനാ ബഞ്ചില്‍ നിന്ന് യു യു ലളിത് പിന്‍മാറിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates