ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ നിന്ന് കാണാതായ അഞ്ച് യുവാക്കളെ കണ്ടെത്തിയതായി കേന്ദ്രം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാക്കളെ കാണാതാകുന്നത്. ഇവരെ ചൈനീസ് പട്ടാളം പിടിച്ചുകൊണ്ടുപോയെന്നായിരുന്നു ആരോപണം.
യുവാക്കളെ കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചുവെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞു. ഇവരെ കണ്ടെത്തിയെന്ന് ചൈന സ്ഥിരീകരിച്ചെന്നും യുവാക്കളെ കൈമാറാനുളള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
അപ്പർ സുബൻ സിരി ജില്ലയിലെ നാച്ചോ പ്രദേശത്തുളള ഗ്രാമവാസികളാണ് കാണാതായ അഞ്ച് പേരും. കഴിഞ്ഞ വെളളിയാഴ്ച കാണാതായ അഞ്ച് യുവാക്കൾ ഉൾപ്പടെ ഏഴ് പേർ കാട്ടിൽ വേട്ടക്കായി പോയിരുന്നു. ഇവരിൽ രണ്ട് പേരാണ് മടങ്ങിയെത്തിയത്.
മറ്റുളളവരെ ചൈനീസ് പട്ടാളം പിടിച്ചു കൊണ്ടുപോയെന്നാണ് ഇവർ കുടുംബാംഗങ്ങളെ അറിയിച്ചത്. തുടർന്ന് ഇന്ത്യൻ സൈന്യം പീപ്പിൾസ് ലിബറേഷൻ ആർമിക്ക് സന്ദേശമയക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates