ലഖ്‌നൗ: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് കാലിൽ വെടിവെച്ച്. പൊലീസുകാരുടെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഹാപൂരിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ദൽപത് സിങ് എന്ന യുവാവിനെയാണ് പൊലീസ് കാലിൽ വെടിവെച്ച് പിടികൂടിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. കഴിഞ്ഞ ആഴ്ചയാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോകവേ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് കാലിന് വെടിവെച്ചതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയുടെ രേഖാചിത്രവും വിവരം നൽകുന്നവർക്ക് 50000 രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചിരുന്നു. ജീവനൊടുക്കുകയാണെന്നും പൊലീസ് എൻകൗണ്ടറിൽ കൊല്ലപ്പെടാൻ ആഗ്രഹമില്ലെന്നുമാണ് പ്രതി കത്തിൽ എഴുതിയത്. എന്നാൽ ഇത് ഇയാളുടെ തന്ത്രമാണെന്ന് പൊലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്വേഷണം തിരിച്ചുവിടാനുള്ള അടവയാണ് ആത്മഹത്യാ കുറിപ്പ് എന്നായിരുന്നു പൊലീസ് പറഞ്ഞത്.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടിയെ കാണാതാകുന്നത്. മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പിറ്റേ ദിവസം രക്തത്തിൽ കുളിച്ച് അബോധവസ്ഥയിലായ നിലയിൽ വീട്ടിൽ നിന്ന് അകലെയുള്ള കുറ്റിക്കാട്ടിൽ കുട്ടിയെ കണ്ടെത്തി. മീററ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടി അപകട നില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates