ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ ഔദ്യോഗിക വസതിയിലുള്ള ഓഫീസ് താത്കാലികമായി അടച്ചു. ഓഫീസ് ജീവനക്കാരിയുടെ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനം. ഓഫീസ് അണു വിമുക്തമാക്കിയ ശേഷം വീണ്ടും തുറക്കും.
ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ച ശേഷം ജീവനക്കാരി രണ്ട് ദിവസമായി ജോലിക്കെത്തിയിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയുടെ വസതിയിൽ വച്ച് നടത്താനിരുന്ന കൂടിക്കാഴ്ചകൾ ഈ സാഹചര്യത്തിൽ വിധാൻ സൗധയിലേക്ക് മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായോ മറ്റു മന്ത്രിമാരുമായോ ഉന്നത ഉദ്യോഗസ്ഥരുമായോ ഈ ജീവനക്കാരി നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നേരത്തെ ബംഗളൂരുവിലെ ഡിവിഷണൽ റെയിൽവെ മാനേജരുടെ ഓഫീസും ഇത്തരത്തിൽ അണു നശീകരണത്തിനായി അടച്ചിരുന്നു. ഓഫീസ് സന്ദർശിച്ച ഒരു റെയിൽവെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. മൂന്ന് നിലകളുള്ള റെയിൽവെ ഓഫീസാണ് ഒരു ദിവസം മുഴുവനും അടച്ചിട്ടത്. ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിക്കുകയായിരുന്നു.
വിധാൻ സൗധക്ക് സമീപമുള്ള വികാസ് സൗധയും നേരത്തെ ഇത്തരത്തിൽ അണു വിമുക്തമാക്കുന്നതിനു വേണ്ടി അടയ്‌ക്കേണ്ടി വന്നിരുന്നു. ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. കർണാടകയിൽ ഇതുവരെ 114 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates