ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പയെടുത്ത് രാജ്യത്ത് നിന്ന് മുങ്ങിയ നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള 330 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ജൂൺ എട്ടിന് നീരവ് മോദിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ മുംബൈയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
മുംബൈ, ലണ്ടൻ, യുഎഇ എന്നിവിടങ്ങളിലെ ഫ്ലാറ്റുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികൾക്കെതിരായി 2018ൽ പാസാക്കിയ നിയമമനുസരിച്ചാണ് ഇപ്പോഴത്തെ നടപടി. മുംബൈ വർളിയിലെ സമുദ്ര മഹലിലെ ഫ്ലാറ്റ്, മഹാരാഷ്ട്രയിലെ അലിബാഗിലെ ഫാം ഹൗസ്, രാജസ്ഥാനിലെ ജയ്സാൽമീറിലെ വിൻഡ് മിൽ, ലണ്ടനിലേയും യുഎഇയിലേയും ഫ്ലാറ്റുകൾ എന്നിവയാണ് കണ്ടുകെട്ടിയത്.
നീരവ് മോദിയുടേയും മെഹുൽ ചോക്സിയുടേയും ഉടമസ്ഥതയിലുള്ള സ്വർണാഭരണങ്ങളുടെ 108 പെട്ടികൾ ഹോങ്കോങിൽ നിന്ന് അന്വേഷണ ഏജൻസികൾ ഇന്ത്യയിലെത്തിച്ചിരുന്നു. 1,350 കോടി മൂല്യമുള്ള 2,340 കിലോ ഗ്രാം സ്വർണമാണ് കൊണ്ടുവന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates